റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് റെയിൽവേ പാത ? സാധ്യത റൂട്ട് പുറത്തുവിട്ട് ഉപപ്രധാനമന്ത്രി
റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള റെയ്ൽപാത വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ റഷ്യ. റഷ്യൻ ഉപപ്രധാനമന്ത്രി മരാത്ത് ഖുസ്നുലിൻ ആണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവച്ചത്. പദ്ധതി നടപ്പായാൽ റഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ കരമാർഗ ബന്ധം ശക്തിപ്പെടുത്താൻ സാധിക്കും. റഷ്യയിൽ നിന്ന് തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലൂടെ ഇന്ത്യയിലെത്തുന്ന പാതയാണ് സാധ്യതകളിലൊന്നായി പരിഗണിക്കുന്നത്.
മോസ്കോ: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള റെയ്ൽപാത വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ റഷ്യ. റഷ്യൻ ഉപപ്രധാനമന്ത്രി മരാത്ത് ഖുസ്നുലിൻ ആണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവച്ചത്. പദ്ധതി നടപ്പായാൽ റഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ കരമാർഗ ബന്ധം ശക്തിപ്പെടുത്താൻ സാധിക്കും. റഷ്യയിൽ നിന്ന് തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലൂടെ ഇന്ത്യയിലെത്തുന്ന പാതയാണ് സാധ്യതകളിലൊന്നായി പരിഗണിക്കുന്നത്. ഇന്ത്യയുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഏത് പാതയും റഷ്യ പരിഗണിക്കുമെന്ന് ഖുസ്നുലിൻ പറഞ്ഞു.
നിലവിൽ ഇത് നിർദേശം മാത്രമാണ്. റഷ്യയ്ക്കും ഇന്ത്യയ്ക്കുമിടയിൽ യാത്രക്കാരെ കൊണ്ടുപോകുന്ന നേരിട്ടുള്ള ട്രെയ്ൻ, അന്തിമ പാത, ടിക്കറ്റ് നിരക്ക്, സർവീസ് ആരംഭിക്കുന്ന തീയതി തുടങ്ങിയ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. പ്രധാനപ്പെട്ട കടൽമാർഗങ്ങളെ ആശ്രയിക്കുന്നതിലെ അപകടസാധ്യത കുറയ്ക്കുകയാണ് റഷ്യയുടെ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. ബോസ്ഫറസ് കടലിടുക്കും ഹോർമുസ് കടലിടുക്കും ഉൾപ്പെടെയുള്ള തന്ത്രപ്രധാന ജലപാതകളിലെ പ്രതിസന്ധികൾ കണക്കിലെടുത്താണ് ബദൽ കരമാർഗങ്ങളെക്കുറിച്ച് റഷ്യ ആലോചിക്കുന്നത്.