ബിഹാറിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാലുപേർക്ക് ദാരുണാന്ത്യം
ബിഹാറിൽ വീണ്ടും വിഷവാതക ദുരന്തം. സിതാമർഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാലുപേരാണ് ദാരുണമായി മരണപ്പെട്ടത്. കുർഹാർ സ്വദേശികളായ രാജീവ് സാഹ്നി, കൃഷ്ണ കുമാർ, രവീന്ദ്ര സാഹ്നി, വിജയ് സാഹ്നി എന്നിവരാണ് മരിച്ചത്.
ബിഹാർ : ബിഹാറിൽ വീണ്ടും വിഷവാതക ദുരന്തം. സിതാമർഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാലുപേരാണ് ദാരുണമായി മരണപ്പെട്ടത്. കുർഹാർ സ്വദേശികളായ രാജീവ് സാഹ്നി, കൃഷ്ണ കുമാർ, രവീന്ദ്ര സാഹ്നി, വിജയ് സാഹ്നി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം സ്വന്തം വീട്ടിലെ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ടാങ്കിനുള്ളിൽ നിന്ന് പുറപ്പെട്ട മാരകമായ വിഷവാതകം ശ്വസിച്ച് നാലുപേരും അബോധാവസ്ഥയിലാവുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും ബൊഖ്ര പോലീസ് അറിയിച്ചു. ടാങ്ക് വ്യാജമദ്യം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതാണെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങൾ പോലീസ് നിഷേധിച്ചു. ഇത്തരം പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമാനമായ അപകടത്തിൽ കഴിഞ്ഞ ഞായറാഴ്ച വൈശാലി ജില്ലയിലും നാലുപേർ മരണപ്പെട്ടിരുന്നു, ഇത് സംസ്ഥാനത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.