ധർമ്മസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ ഏതെന്ന് തിരിച്ചറിഞ്ഞു ; കൂടുതൽ പരിശോധന നടത്തും

 

ഡൽഹി : ധർമ്മസ്ഥലയിൽ നിന്ന് കണ്ടെത്തിയ അസ്ഥി ഭാഗങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞു. കണ്ടെത്തിയ അസ്ഥികളിൽ അഞ്ചെണ്ണം പല്ല് , ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല്, ബാക്കി ഉള്ളവ പൊട്ടിയ നിലയിൽ ഉള്ള അസ്ഥിഭാഗങ്ങളാണ്. ബാക്കിയുള്ള ഭാഗങ്ങൾ ഏതൊക്കെ എന്ന് തിരിച്ചറിയാൻ വിശദമായി ഫോറൻസിക് പരിശോധന നടത്തും. ഇവ പരിശോധിക്കുന്നത് ബെംഗളുരുവിലെ എഫ്എസ്എൽ ലാബിലാണ്. ശേഖരിച്ച അസ്ഥി ഭാഗങ്ങൾ ഇന്ന് തന്നെ ബെംഗളൂരുവിലേക്ക് അയക്കും.

മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് ഇന്നും പരിശോധനകൾ നടക്കുന്നുണ്ട്. ധർമസ്ഥലയിലെ ആറ് പോയൻറുകളിൽ പരിശോധന പൂർത്തിയാക്കി പ്രത്യേകാന്വേഷണസംഘം ഇന്ന് വനമേഖലയ്ക്ക് അകത്ത് തന്നെയുള്ള ഏഴാമത്തെ പോയൻറിൽ കുഴിച്ച് പരിശോധന തുടങ്ങും. ഇന്നലത്തെ പരിശോധനയിലാണ് അന്വേഷണത്തിൽ വഴിത്തിരിവായി സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്ന് അസ്ഥിക്കഷ്ണങ്ങൾ കിട്ടിയത്.