വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നത് ഇഷ്ടമുള്ള സ്വകാര്യ സ്കൂൾ തിരഞ്ഞെടുക്കാനുള്ള അവകാശമല്ല : ഡൽഹി ഹൈക്കോടതി

വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നത് ഇഷ്ടമുള്ള സ്വകാര്യ സ്കൂൾ തിരഞ്ഞെടുക്കാനുള്ള അവകാശമല്ലെന്ന് ഡൽഹി ഹൈക്കോടതി. വിദ്യാഭ്യാസ അവകാശ നിയമം വഴി വിദ്യാലയങ്ങൾ ജാതി-മത-വർഗ്ഗ ഭേദമന്യേ എല്ലാവർക്കും പ്രാപ്യമായ പൊതു ഇടങ്ങളായി മാറണമെന്നാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇത് ഒരു പ്രത്യേക സ്കൂളിൽ തന്നെ പ്രവേശനം വേണമെന്ന് വാശിപിടിക്കാനുള്ള നിയമപരമായ അവകാശമല്ലെന്ന് കോടതി നിരീക്ഷിച്ചു.

 

ഡൽഹി : വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നത് ഇഷ്ടമുള്ള സ്വകാര്യ സ്കൂൾ തിരഞ്ഞെടുക്കാനുള്ള അവകാശമല്ലെന്ന് ഡൽഹി ഹൈക്കോടതി. വിദ്യാഭ്യാസ അവകാശ നിയമം വഴി വിദ്യാലയങ്ങൾ ജാതി-മത-വർഗ്ഗ ഭേദമന്യേ എല്ലാവർക്കും പ്രാപ്യമായ പൊതു ഇടങ്ങളായി മാറണമെന്നാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇത് ഒരു പ്രത്യേക സ്കൂളിൽ തന്നെ പ്രവേശനം വേണമെന്ന് വാശിപിടിക്കാനുള്ള നിയമപരമായ അവകാശമല്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇഡബ്ല്യുഎസ് വിഭാഗത്തിൽ ഒരു സ്വകാര്യ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം ലഭിച്ചിട്ടും സ്കൂൾ അധികൃതർ അത് നിഷേധിച്ചതിനെത്തുടർന്നാണ് ഒരു വിദ്യാർഥിയുടെ മാതാവ് കോടതിയെ സമീപിച്ചത്. ജനറൽ കാറ്റഗറി സീറ്റുകൾ നിറഞ്ഞാൽ മാത്രമേ പ്രവേശനം നൽകൂ എന്ന് പറഞ്ഞ് കുട്ടിയെ വെയ്റ്റിങ് ലിസ്റ്റിലേക്ക് മാറ്റുകയായിരുന്നു. സിംഗിൾ ബെഞ്ചിൽ നിന്ന് അനുകൂല വിധി ലഭിക്കാത്തതിനെത്തുടർന്നാണ് പരാതിക്കാരി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. അത് ഏതെങ്കിലും ഒരു പ്രത്യേക സ്വകാര്യ വിദ്യാലയത്തിൽ തന്നെയാകണമെന്ന് നിർബന്ധിക്കാനാവില്ല എന്ന് കോടതി പറഞ്ഞു. അധ്യയന വർഷം അവസാനിക്കുന്നതോടെ ആ വർഷത്തെ പ്രവേശനത്തിനുള്ള അവകാശവും ഇല്ലാതാകും. ഇടക്കാല ഉത്തരവുകൾ ഇല്ലാത്ത പക്ഷം അടുത്ത വർഷം ഉയർന്ന ക്ലാസ്സിൽ പ്രവേശനം നൽകാൻ ഉത്തരവിടാനാകില്ല. വിദ്യാഭ്യാസ ഡയറക്ടറേറ്റ് മറ്റൊരു സ്കൂൾ വാഗ്ദാനം ചെയ്തിട്ടും പരാതിക്കാരി അത് സ്വീകരിച്ചില്ലേന്നും സർക്കാർ സ്കൂളിൽ പ്രവേശനം നൽകാമെന്ന വാഗ്ദാനവും അവർ തള്ളിക്കളയുകയും ചെയ്തു. ആർടിഇ പ്രവേശനത്തിനുള്ള തുക സർക്കാർ യഥാസമയം നൽകാത്തതിനാൽ ഏകദേശം 2000 കോടിയിലധികം രൂപ കുടിശ്ശികയുണ്ടെന്നാണ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളുടെ വാദം.