പഴയ കൊമേഴ്സ്യൽ വാഹനങ്ങൾ പൊളിച്ച് പകരം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് 10 വർഷത്തെ നികുതി ഇളവുമായി ഡൽഹി സർക്കാർ
ന്യൂഡൽഹി : പഴക്കം ചെന്ന കൊമേഴ്സ്യൽ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് അല്ലെങ്കിൽ ബി.എസ്-VI വാഹനങ്ങൾ വാങ്ങുന്നവർക്ക് 10 വർഷം വരെ മോട്ടോർ വാഹന നികുതി ഇളവ് പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ഡൽഹി-എൻ.സി.ആർ മേഖലയിൽ സർവിസ് നടത്തുന്ന പഴയ ട്രക്കുകൾ, ബസുകൾ, ചരക്കുവാഹനങ്ങൾ എന്നിവ മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാറിൻറെ 'പരിവർത്തൻ' പദ്ധതിയുടെ ഭാഗമാണ് നടപടി. ഏകദേശം 2.07 ലക്ഷം ട്രക്ക്, ബസ് ഉടമകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
ബി.എസ്-IV അല്ലെങ്കിൽ അതിൽ പഴയ ലഘു ചരക്കുവാഹനങ്ങൾ പൊളിച്ച് പുതിയ ഇലക്ട്രിക് എൽ.ജി.വി വാങ്ങുന്നവർക്ക് 10 വർഷത്തേക്ക് 100 ശതമാനം മോട്ടോർ വാഹന നികുതി ഇളവ്, രജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കൽ, വാഹന വായ്പയ്ക്ക് 5 ശതമാനം പലിശയിളവ്, നിർമാതാവിൽ നിന്ന് 8 ശതമാനം വിലക്കിഴിവ്, ഇന്ധന വൗച്ചറുകൾ അല്ലെങ്കിൽ അതിന് തുല്യമായ തുക എന്നിവ ലഭിക്കും. ഇതിന് പകരമായി പുതിയ ഡീസൽ അല്ലെങ്കിൽ സി.എൻ.ജി വാഹനങ്ങൾ വാങ്ങാൻ അനുവാദമില്ല. പുതിയ എൽ.ജി.വി പൂർണമായും ഇലക്ട്രിക് ആയിരിക്കണം. പുതിയതിന് പകരം ഉപയോഗിച്ച ഇലക്ട്രിക് എൽ.ജി.വിയാണ് വാങ്ങുന്നതെങ്കിൽ 10 വർഷത്തേക്ക് 50 ശതമാനം നികുതി ഇളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
ബി.എസ്-IV അല്ലെങ്കിൽ അതിൽ പഴയ മീഡിയം, ഹെവി ചരക്കുവാഹനങ്ങൾ പൊളിച്ച് പുതിയ ബി.എസ്-VI അല്ലെങ്കിൽ ഇലക്ട്രിക് ചരക്കുവാഹനങ്ങൾ വാങ്ങുന്നവർക്ക് 10 വർഷത്തേക്ക് 100 ശതമാനം മോട്ടോർ വാഹന നികുതി ഇളവും രജിസ്ട്രേഷൻ ഫീസ് പൂർണ ആനുകൂല്യവും ലഭിക്കും. കൂടാതെ പലിശയിളവും നിർമാതാവിൻറെ ഡിസ്കൗണ്ടും വൗച്ചറുകളും ലഭിക്കും.
ബി.എസ്-IV അല്ലെങ്കിൽ അതിൽ പഴയ ബസുകൾ മാറ്റുന്നവർക്ക് പുതിയ ബസുകൾ ബി.എസ്-VI സി.എൻ.ജി അല്ലെങ്കിൽ ഇലക്ട്രിക് ആയിരിക്കണം. ഇവർക്കും മീഡിയം, ഹെവി വാഹനങ്ങൾക്ക് സമാനമായ ആനുകൂല്യങ്ങൾ ലഭിക്കും. ഒരു വർഷത്തിലധികം കെട്ടിക്കിടക്കുന്ന റോഡ് ടാക്സും ഫിറ്റ്നസ് പിഴകളും ഈ പദ്ധതിയിലൂടെ ഒഴിവാക്കിക്കിട്ടിയേക്കാം.എല്ലാ കേസുകളിലും വാഹനം പൊളിക്കുന്നത് നിർബന്ധമില്ല. നാഷനൽ ക്ലീൻ എയർ പ്രോഗ്രാമിൻറെ (NCAP) പരിധിയിൽ വരാത്ത, എൻ.സി.ആർ മേഖലക്ക് പുറത്തുള്ള നഗരങ്ങളിൽ ബി.എസ്-IV വാഹനങ്ങൾ വിൽക്കാൻ സാധിച്ചേക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക ഡിജിറ്റൽ പോർട്ടൽ വഴിയായിരിക്കും പദ്ധതിയുടെ പ്രവർത്തനം. അപേക്ഷാ തീയതികളും ആവശ്യമായ രേഖകളും സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.