വോട്ടര്‍ പട്ടിക പുതുക്കലിലൂടെ 90.8 ലക്ഷം പേരെ ഒഴിവാക്കിയത് ഫലത്തെ സ്വാധീനിച്ചെന്ന് തൃണമൂല്‍ സുപ്രീം കോടതിയില്‍ ; ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടര്‍മാരെ ഏറ്റവും കൂടുതല്‍ ഒഴിവാക്കിയ മാള്‍ഡ, മുര്‍ഷിദാബാദ് മേഖലകളിലെ മണ്ഡലങ്ങളില്‍ പോലും തൃണമൂലാണ് വിജയിച്ചതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

 

ഒരു മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി 862 വോട്ടിന് പരാജയപ്പെട്ടപ്പോള്‍ അവിടെ 5,000-ത്തിലധികം പേരെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കലിലൂടെ 90.8 ലക്ഷം പേരെ ഒഴിവാക്കിയത് ഫലത്തെ സ്വാധീനിച്ചെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. മുന്‍പ് തൃണമൂല്‍ വിജയിച്ചിരുന്ന 31 സീറ്റുകളില്‍ ഇത്തവണത്തെ തോല്‍വിക്ക് കാരണം ഈ വോട്ടര്‍മാരുടെ കുറവാണെന്ന് പാര്‍ട്ടി എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ കല്യാണ്‍ ബാനര്‍ജി കോടതിയില്‍ വാദിച്ചു. 31 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഒരു മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി 862 വോട്ടിന് പരാജയപ്പെട്ടപ്പോള്‍ അവിടെ 5,000-ത്തിലധികം പേരെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.


ഒഴിവാക്കലിനെതിരെ നല്‍കിയ 35 ലക്ഷത്തിലധികം അപേക്ഷകള്‍ ഇപ്പോഴും തീര്‍പ്പാക്കാതെ ഇരിക്കുകയാണ്. തൃണമൂലും ബിജെപിയും തമ്മിലുള്ള ആകെ വോട്ട് വ്യത്യാസം 32 ലക്ഷമാണെന്നിരിക്കെ, ഈ അപേക്ഷകള്‍ ഫലത്തെ മാറ്റിമറിക്കാന്‍ പോന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിലവിലെ വേഗതയില്‍ ഈ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നാല് വര്‍ഷമെടുക്കുമെന്ന് അഭിഭാഷക മേനക ഗുരുസ്വാമി പറഞ്ഞു. എന്നാല്‍ തൃണമൂലിന്റെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വോട്ടര്‍മാരെ ഏറ്റവും കൂടുതല്‍ ഒഴിവാക്കിയ മാള്‍ഡ, മുര്‍ഷിദാബാദ് മേഖലകളിലെ മണ്ഡലങ്ങളില്‍ പോലും തൃണമൂലാണ് വിജയിച്ചതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സുജാപൂര്‍ (1.50 ലക്ഷം ഒഴിവാക്കല്‍), രഘുനാഥ്ഗഞ്ച് (1.30 ലക്ഷം) തുടങ്ങി ഏറ്റവും കൂടുതല്‍ പേര്‍ പട്ടികയ്ക്ക് പുറത്തായ അഞ്ച് മണ്ഡലങ്ങളിലും തൃണമൂല്‍ തന്നെയാണ് ജയിച്ചതെന്ന് ഇസി കോടതിയെ അറിയിച്ചു.

ബംഗാളിലെ 294 സീറ്റുകളില്‍ 207 എണ്ണത്തിലും വിജയിച്ചാണ് ബിജെപി ചരിത്രത്തിലാദ്യമായി ഇവിടെ അധികാരത്തിലെത്തിയത്.