രാജ്യത്ത് സ്ത്രീധനപീഡനത്തെത്തുടർന്നുള്ള മരണങ്ങളിൽ വൻ വർധനവ് ; പ്രതിദിനം കൊല്ലപ്പെടുന്നത് 16 സ്ത്രീകൾ 

രാജ്യത്ത് സ്ത്രീധനപീഡനത്തെത്തുടർന്നുള്ള മരണങ്ങൾ ഭീതിജനകമാംവിധം വർധിക്കുന്നതായി നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) പുതിയ റിപ്പോർട്ട്. 2024-ൽ മാത്രം 5,737 സ്ത്രീധന മരണങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്.

 

 ന്യൂഡൽഹി : രാജ്യത്ത് സ്ത്രീധനപീഡനത്തെത്തുടർന്നുള്ള മരണങ്ങൾ ഭീതിജനകമാംവിധം വർധിക്കുന്നതായി നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) പുതിയ റിപ്പോർട്ട്. 2024-ൽ മാത്രം 5,737 സ്ത്രീധന മരണങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. അതായത്, പ്രതിദിനം ശരാശരി 16 സ്ത്രീകൾ വീതം സ്ത്രീധന-ഗാർഹിക പീഡനങ്ങളും വിവാഹശേഷമുള്ള ദുരൂഹ മരണങ്ങളും കാരണം കൊല്ലപ്പെടുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശാണ് ഏറ്റവും മുന്നിൽ; 7,151 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നാലെ ബിഹാറും (3,665) കർണാടകയുമുണ്ട് (2,322). മെട്രോപൊളിറ്റൻ നഗരങ്ങളിൽ തുടർച്ചയായ അഞ്ചാം വർഷവും ഡൽഹി തന്നെയാണ് ഒന്നാമത്. നഗരങ്ങളിൽ കാൺപുരിൽ 54 കേസുകളും ബെംഗളൂരുവിൽ 25 കേസുകളും കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടു.

എന്നാൽ, ദക്ഷിണേന്ത്യൻ നഗരങ്ങളായ കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽ 2024-ൽ ഒരൊറ്റ സ്ത്രീധന മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. 2023-ൽ രാജ്യത്താകെ 6,156 പേർ സ്ത്രീധന പീഡനം മൂലം കൊല്ലപ്പെട്ടിരുന്നു. ഇതിലും ഭൂരിഭാഗം മരണങ്ങളും ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലായിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ രാജ്യം നേരിടുന്ന ഗുരുതരമായ സാഹചര്യത്തിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.