ഗോസംരക്ഷകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മധ്യപ്രദേശിലെ വനിതാ ജഡ്ജിക്കെതിരെ വധഭീഷണി  

പശുക്കടത്താരോപിച്ച് ആൾക്കൂട്ടക്കൊല നടത്തിയ ഗോസംരക്ഷകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മധ്യപ്രദേശിലെ വനിതാ ജഡ്ജിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഉയർന്ന ഭീഷണിയെയും വിദ്വേഷ
 

 ന്യൂഡൽഹി: പശുക്കടത്താരോപിച്ച് ആൾക്കൂട്ടക്കൊല നടത്തിയ ഗോസംരക്ഷകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മധ്യപ്രദേശിലെ വനിതാ ജഡ്ജിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഉയർന്ന ഭീഷണിയെയും വിദ്വേഷ പ്രചാരണത്തെയും സുപ്രീം കോടതിയിലെ അഡ്വക്കേറ്റ്‌സ് ഓൺ റെക്കോർഡ്‌സ് അസോസിയേഷൻ (SCAORA) അപലപിച്ചു. മധ്യപ്രദേശിലെ നർമ്മദാപുരം അഡീഷണൽ സെഷൻസ് ജഡ്ജി തബാസ്സും ഖാനാണ് വിധിക്ക് പിന്നാലെ കടുത്ത സൈബർ ആക്രമണവും വ്യക്തിപരമായ ഭീഷണികളും നേരിടുന്നത്. ഇത്തരം പെരുമാറ്റങ്ങൾ രാജ്യത്തെ നിയമവാഴ്ചയുടെയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെയും അടിത്തറയെത്തന്നെ തകർക്കുന്നതാണെന്ന് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

നിയമപ്രകാരം സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തുന്നത് ജില്ലാ കോടതികളുടെ സുഗമമായ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് സ്കോറ ചൂണ്ടിക്കാട്ടി. വിധിയിൽ വിയോജിപ്പുണ്ടെങ്കിൽ അതിനെ വെല്ലുവിളിക്കാനുള്ള ശരിയായ മാർഗം ഉയർന്ന കോടതികളിൽ അപ്പീൽ ഫയൽ ചെയ്യുക എന്നതാണ്. അതിനുപകരം ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ നട്ടെല്ലായ ജില്ലാ കോടതികളുടെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും ജഡ്ജി തബാസ്സും ഖാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടന ആവശ്യപ്പെട്ടു.