ഇന്ത്യയില്‍ നടക്കുന്ന എഐ ഉച്ചകോടിക്ക് വിദേശത്ത് നിന്നും സൈബർ സുരക്ഷാ ഭീഷണി; ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍

 

 ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന എഐ ഉച്ചകോടിക്ക് വിദേശത്ത് നിന്നും സൈബര്‍ സുരക്ഷാ ഭീഷണി ഉയർന്നു. പിന്നാലെ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍.

സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഭീഷണിയിലാണെന്നും 'വാട്ടറിങ് ഹോള്‍ ആക്രമണങ്ങള്‍' വഴി അവയെ ലക്ഷ്യം വച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു, സുരക്ഷാഭീഷണി കണക്കിലെടുത്ത്, ഫെബ്രുവരി 20 ന് ഉച്ചകോടി അവസാനിക്കുന്നതു വരെ ജി20-ഗ്രേഡ് പ്രതിരോധം സജ്ജമാക്കിയിട്ടുണ്ടെന്ന് ഉച്ചകോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മുതിര്‍ന്ന സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയും ഡീഫ്‌ഫേക്ക് സാങ്കിതികവിദ്യയും ഉപയോഗിച്ച്, ലോകനേതാക്കളുടെ പേരില്‍ വ്യാജ പ്രസ്താവനകള്‍ സൃഷ്ടിച്ചേക്കാമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്.

ഇത്തരം വ്യാജ പ്രസ്താവനകള്‍ നിമിഷനേരം കൊണ്ട് പ്രചരിക്കാനും സാധ്യതയുണ്ട്. ഉച്ചകോടിയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിന് സൈബര്‍ ടീമുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ വെബ്സൈറ്റുകളിലെ ദുര്‍ബലതകള്‍ ചൂഷണം ചെയ്ത് അവയില്‍ മാല്‍വെയര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചേക്കാമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
ഉച്ചകോടിയിലെ ആശയവിനിമയങ്ങളും സെഷന്‍, ടോക്കണ്‍ ഹൈജാക്കിങ്, തുടങ്ങിയവ കൂടാതെ, വൈഫൈ ഹോട്ട്സ്പോട്ടുകള്‍, പ്രതിനിധികളെയും അനുബന്ധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെയും ലക്ഷ്യം വച്ചുള്ള ഡാറ്റ മോഷണ ഭീഷണികളും നേരിടുന്നുണ്ട്. അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ക്കെതിരെ ഒരേസമയം റാംസംവെയര്‍ ആക്രമണങ്ങള്‍ക്കും സൈബര്‍ ക്രിമിനല്‍സ് പദ്ധതിയിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.