അമ്മയുടെ ക്രൂരത !! എട്ട് വയസ്സുകാരിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് അമ്മ
ഓടുന്ന ട്രെയിനിന് മുന്നിൽ എട്ട് വയസ്സുകാരിയെ തള്ളിയിട്ട് അമ്മ. മധ്യപ്രദേശിലെ നര്‍മദാപുരത്ത് മലാഖേഡി സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരിയാണ് മകളെ ട്രെയിന് മുന്നിലേക്ക് തള്ളിയിട്ടത്. തലയ്ക്കും അരക്കെട്ടിനും തോളെല്ലിനും ഗുരുതരപരുക്കേറ്റ പെൺകുട്ടി ഭോപ്പാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്
ഭോപ്പാൽ : ഓടുന്ന ട്രെയിനിന് മുന്നിൽ എട്ട് വയസ്സുകാരിയെ തള്ളിയിട്ട് അമ്മ. മധ്യപ്രദേശിലെ നര്‍മദാപുരത്ത് മലാഖേഡി സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരിയാണ് മകളെ ട്രെയിന് മുന്നിലേക്ക് തള്ളിയിട്ടത്. തലയ്ക്കും അരക്കെട്ടിനും തോളെല്ലിനും ഗുരുതരപരുക്കേറ്റ പെൺകുട്ടി ഭോപ്പാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഭര്‍ത്താവിന്‍റെ മരണശേഷം യുവതി മകളുമായാണ് കഴിഞ്ഞിരുന്നത്. മാനസികാസ്വാസ്ഥ്യത്തിന് യുവതി ചികില്‍സയില്‍ ആയിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭര്‍ത്താവിന്‍റെ ജോലിയാണ് യുവതിക്ക് ആശ്രിതനിയമനമായി ലഭിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചൊവ്വാഴ്ച രാത്രി 7.40ഓടെയാണ് സംഭവം. തന്‍റെ മകളെ രക്ഷിക്കരുതെന്നും അവള്‍ മരിക്കട്ടെ എന്നുമാണ് ഓടിക്കൂടിയവരോട് യുവതി പറഞ്ഞത്.
തമിഴ്നാട് എക്സ്പ്രസ് ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തിയ ഉടനെ യുവതി മകളെ പിടിച്ച് തള്ളിയിടുകയായിരുന്നു. എന്‍ജിന് മുന്നിലേക്ക് വീണ പെണ്‍കുട്ടി തെറിച്ച് പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയില്‍ കുടുങ്ങുകയും ട്രെയിന്‍ പോകുന്നത് വരെ കുട്ടി കുടുങ്ങിക്കിടക്കുകയും ചെയ്തു. ട്രെയിന്‍ പോയതിന് പിന്നാലെ റെയില്‍വേ പൊലീസും യാത്രക്കാരും ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തു. തുടർന്ന് ഉടൻതന്നെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.