അഹമ്മദാബാദിൽ ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് 40 ദിവസത്തിനകം വധശിക്ഷ വിധിച്ച് കോടതി
അഹമ്മദാബാദ്: ഏഴുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ 40 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. രാജ്കോട്ടിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പോക്സോ നിയമവും ഭരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകളും ചേർത്ത് ജഡ്ജി വിഎ റാണായാണ് അതിവേഗ വിധി തയ്യാറാക്കിയത്.
മധ്യപ്രദേശ് അലിരാജപുർ സ്വദേശിയായ രാംസിങ് ദുധവ(30)യെയാണ് അപൂർവങ്ങളിൽ അപൂർവമായ കൃത്യമെന്ന് വിശേഷിപ്പിച്ച് വധശിക്ഷയ്ക്ക് വിധിച്ചത്. രാജ്കോട്ടിലെ അറ്റ്കോട്ട് താലൂക്കിലെ ഗ്രാമത്തിലാണ് 7 വയസ്സുള്ള പെൺകുട്ടി 2025 ഡിസംബർ 4 നാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.
മാതാപിതാക്കൾ വയലിൽ ജോലി ചെയ്യുമ്പോൾ പ്രതിയായ രാംസിങ് ദുദ്‌വ പെൺകുട്ടിയെ തട്ടിയെടുത്തു ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. അന്വേഷണത്തില്‍ കുട്ടിയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
അന്വേഷണത്തിൽ ഡിസംബർ എട്ടിന് പ്രതി അറസ്റ്റിലായി. കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് വെടിവെച്ചുവീഴ്ത്തുകയായിരുന്നു. പത്തുദിവസത്തിനകം കുറ്റപത്രം നൽകി. 35 ദിവസംകൊണ്ട് വിചാരണ പൂർത്തിയാക്കി ജനുവരി 12-ന് വിധിപറഞ്ഞു.