രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നതിൽ നിരോധനം വരുന്നു

 ഇന്ത്യയിലെ രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ നൽകുന്നത് നിരോധിക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ.

 

 ഇന്ത്യയിലെ രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ നൽകുന്നത് നിരോധിക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ പുറത്തിറക്കിയ ‘നാഷണൽ ഫോർമുലറി ഓഫ് ഇന്ത്യ 2026’ കരട് രേഖയിലാണ് ഈ സുപ്രധാന നിർദ്ദേശമുള്ളത്. രണ്ട് വയസ്സിൽ താഴെയുള്ളവർക്ക് ഇത്തരം മരുന്നുകൾ വിതരണം ചെയ്യരുതെന്നും, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൃത്യമായ ക്ലിനിക്കൽ പരിശോധനയില്ലാതെ ഇവ സാധാരണയായി ശുപാർശ ചെയ്യരുതെന്നും പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ചുമ സിറപ്പുകളിലെ മലിനീകരണം മൂലം നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മരുന്നുകളുടെ വിതരണത്തിലും നിർദ്ദേശിക്കുന്നതിലും വലിയ മാറ്റം വരുത്താൻ സർക്കാർ ഒരുങ്ങുന്നത്.

മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർമ്മാതാക്കൾക്കും ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കും മേൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കരട് ശുപാർശ ചെയ്യുന്നു. മരുന്നുകളിൽ ഉപയോഗിക്കുന്ന ഗ്ലിസറിൻ, പ്രൊപിലീൻ ഗ്ലൈക്കോൾ തുടങ്ങിയ ചേരുവകളിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ തുടങ്ങിയ വിഷാംശങ്ങൾ ഇല്ലെന്ന് കമ്പനികൾ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി അസംസ്‌കൃത വസ്തുക്കളും അന്തിമ ഉൽപ്പന്നങ്ങളും അംഗീകൃത ലബോറട്ടറികളിൽ ബാച്ച് തിരിച്ച് പരിശോധന നടത്തണമെന്നും അവയുടെ രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ അപകടസാധ്യതയുള്ള ചേരുവകളുടെ മാനദണ്ഡങ്ങളും പുതുക്കിയിട്ടുണ്ട്.