സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ നിരന്തര പീഡനം; ഒടുവില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

റേഡിയോളജിസ്റ്റായ അരുണ്‍ ശര്‍മയും കൊല്ലപ്പെട്ട നഴ്സായ കാജലും ഗുരുഗ്രാമിലെ ഒരു നഴ്സിങ് ഹോമില്‍ സഹപ്രവര്‍ത്തകരായിരുന്നു.

 

പൊലീസ് ചോദ്യം ചെയ്യലില്‍ കാജലിനെ വിഷം കുത്തിവച്ച് കൊലപ്പടുത്തുകയായിരുന്നുവെന്ന് അരുണ്‍ സമ്മതിച്ചു.

ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് കേസിനാസ്പദമായ സംഭവം. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയാണ് ഭര്‍ത്താവ് അരുണ്‍ ശര്‍മ.
റേഡിയോളജിസ്റ്റായ അരുണ്‍ ശര്‍മയും കൊല്ലപ്പെട്ട നഴ്സായ കാജലും ഗുരുഗ്രാമിലെ ഒരു നഴ്സിങ് ഹോമില്‍ സഹപ്രവര്‍ത്തകരായിരുന്നു. ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇവര്‍ സൗഹൃദത്തിലാവുകയും പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ ഉടനെ നിസാരകാര്യങ്ങള്‍ക്ക് അരുണ്‍ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതായി കാജലിന്റെ സഹോദരന്‍ പറഞ്ഞു. പണം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുകയും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുകയും ചെയ്തുവെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 4 ന് ഹോളി ദിവസം ദമ്പതികള്‍ ഗുരുഗ്രാമിലെ ഗര്‍ഹി ഹര്‍സാരുവില്‍ കാജലിന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ എത്തിയിരുന്നു. പിന്നീട് ഏകദേശം രണ്ടാഴ്ച കഴിഞ്ഞ് മാര്‍ച്ച് 17 ന് മദ്യപിച്ചെത്തിയ അരുണ്‍ കാജലിനെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. അടുത്ത ദിവസം രാവിലെയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് കാജലിന്റെ മൂക്കില്‍ നിന്ന് രക്തം വന്ന നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു. കാജലിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഈ സമയത്താണ് കാജലിന്റെ കുടുംബം വീട്ടിലെ ശുചിമുറിയില്‍ നിന്ന് ഒരു സിറിഞ്ച് കണ്ടെടുക്കുന്നത്. അതോടെ അരുണ്‍ കാജലിന് വിഷം കുത്തിവച്ചതാണെന്ന് അവര്‍ സംശയിച്ചു. പൊലീസ് ചോദ്യം ചെയ്യലില്‍ കാജലിനെ വിഷം കുത്തിവച്ച് കൊലപ്പടുത്തുകയായിരുന്നുവെന്ന് അരുണ്‍ സമ്മതിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയുകയായിരുന്നു. അരുണിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതി മുന്‍പും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

കാജലിന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുമെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു