കമ്മ്യൂണിസ്റ്റ് അവശേഷിക്കുന്നത് കേരളത്തിൽ മാത്രം; തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്ന് മാറ്റത്തിന്റെ തുടക്കമായി അമിത് ഷാ 

ജനാധിപത്യത്തില്‍ നിന്ന് കമ്യൂണിസം വലിയ തോതില്‍ അപ്രത്യക്ഷമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

 

ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ നിന്ന് കമ്യൂണിസം വലിയ തോതില്‍ അപ്രത്യക്ഷമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ത്രിപുരയിലും ബംഗാളിലും കമ്യൂണിസ്റ്റ് ഭരണത്തിന് അവസാനമായി. അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണ്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്ന് മാറ്റത്തിന്റെ തുടക്കം കുറിച്ചെന്നും തിരുവനന്തപുരം നഗരസഭയിലെ ബിജെപി മുന്നേറ്റം ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞു. ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങള്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തെ തള്ളിക്കളഞ്ഞു. തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തോടെ, കമ്മ്യൂണിസ്റ്റുകാരുടെ അവസാന കോട്ടയായ കേരളത്തിലും അവരുടെ അന്ത്യത്തിന് തുടക്കമായിരിക്കുകയാണ്.കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്ന ഒരിടത്തും വികസനം കൊണ്ടുവരാന്‍ അവര്‍ക്കായില്ലെന്നും  കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ സത്യം ആളുകള്‍ മനസിലാക്കണമെന്നും അത് നാശത്തിന്റെ സൂചനയാണെന്നും രാജ്യത്തിന് എത്രയും വേഗം അതില്‍ നിന്ന് മോചനം ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു.

 രാജ്യത്ത് നക്‌സലിസം അതിന്റെ അന്ത്യത്തോട് അടുക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. മാര്‍ച്ച് 31നകം രാജ്യത്ത് നിന്ന് നക്‌സല്‍ ഭീഷണി പൂര്‍ണമായും തുടച്ചുനീക്കുമെന്നും അമിത് ഷാ ആവര്‍ത്തിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി 500ലധികം നക്‌സലൈറ്റുകളെ കൊലപ്പെടുത്തിയതായും 1,900പേരെ അറസ്റ്റ് ചെയ്തതായും 2500 ഓളം പേര്‍ കീഴടങ്ങിയതായും അമിത് ഷാ പറഞ്ഞു.

ഒരിക്കല്‍ നക്‌സല്‍ ആക്രമണങ്ങളുടെ കേന്ദ്രമായ ഛത്തീസ്ഗഢ് ഇപ്പോള്‍ വികസനത്തിന്റെ പാതയിലൂടെ മുന്നേറുകയാണ്. യുവാക്കള്‍ കായികരംഗത്തും സാങ്കേതിക വിദ്യാഭ്യസ രംഗത്തും മുന്നേറുന്നതായും അമിത് ഷാ പറഞ്ഞു. നക്‌സലിസം പല തലമുറകളെയും ദാരിദ്ര്യത്തിലേക്കും നിരക്ഷരതയിലേക്കും തള്ളിവിട്ടു. മോദിയുടെ കീഴിലുള്ള ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഈ വിപത്തിനെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.