‘കോക്രോച്ച് ജനത പാർട്ടി’ സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് വധഭീഷണി

 സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ ഔദ്യോഗിക എക്‌സ് ഹാൻഡ്‌ഡിൽ പൂട്ടിയതിന് പിന്നിൽ കടുത്ത സുരക്ഷാ ആശങ്കകളെന്ന് സൂചന. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നടപടിയെന്നാണ് വിവരം. അതിനിടെ, സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് നേരെ വധഭീഷണിയും ഉയർന്നിട്ടുണ്ട്.

 

 ഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ ഔദ്യോഗിക എക്‌സ് ഹാൻഡ്‌ഡിൽ പൂട്ടിയതിന് പിന്നിൽ കടുത്ത സുരക്ഷാ ആശങ്കകളെന്ന് സൂചന. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നടപടിയെന്നാണ് വിവരം. അതിനിടെ, സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയ്ക്ക് നേരെ വധഭീഷണിയും ഉയർന്നിട്ടുണ്ട്.

ഐടി ആക്ട് സെക്ഷൻ 69 എ അനുസരിച്ചാണ് പേജ് പൂട്ടാൻ കേന്ദ്രം ഉത്തരവിട്ടത്. അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കം പ്രകോപനപരമാണെന്നാണ് കണ്ടെത്തൽ. എന്നാൽ, തനിക്ക് പണം വാങ്ങി അക്കൗണ്ട് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചതായി അഭിജിത് ദീപ്‌കെ ആരോപിച്ചു. താൻ അമേരിക്കയിലാണെങ്കിൽ പോലും വധിക്കുമെന്നാണ് സന്ദേശത്തിലുള്ളതെന്നും ഇതിന്റെ സ്ക്രീൻഷോട്ടുകൾ അദ്ദേഹം എക്സിലൂടെ പങ്കുവെക്കുകയും ചെയ്തു. ഒരു സോഷ്യൽ മീഡിയ പേജിനെതിരെയുള്ള കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പരിഹസിച്ചു.

കോക്രോച്ച് ജനത പാർട്ടിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ‘ഓഗി ജനതാ പാർട്ടി’ എന്ന പേരിൽ പുതിയൊരു കൂട്ടായ്മ കൂടി രൂപം കൊണ്ടിട്ടുണ്ട്. ‘പാറ്റകളെ ഇല്ലാതാക്കുക’ എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇവർ അവകാശപ്പെടുന്നത്. മാത്രമല്ല, സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് ആം ആദ്മി പാർട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവും ഒജെപി ഉന്നയിക്കുന്നുണ്ട്.