‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു
ഇന്ത്യയിലെ യുവതലമുറയ്ക്കിടയിലും ഓൺലൈൻ ലോകത്തും വലിയ കോളിളക്കം സൃഷ്ടിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നേരെ വ്യാപകമായ സൈബർ ആക്രമണം.
ഇന്ത്യയിലെ യുവതലമുറയ്ക്കിടയിലും ഓൺലൈൻ ലോകത്തും വലിയ കോളിളക്കം സൃഷ്ടിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നേരെ വ്യാപകമായ സൈബർ ആക്രമണം. തന്റെ സ്വകാര്യ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും പാർട്ടിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ തടഞ്ഞുവെച്ചതായും ദിപ്കെ വെളിപ്പെടുത്തി. മെറ്റയുടെ സുരക്ഷാ സംവിധാനങ്ങൾ വഴി അക്കൗണ്ട് വീണ്ടെടുക്കാൻ ആവർത്തിച്ച് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പാർട്ടിക്ക് വലിയ വളർച്ചയുണ്ടാകുന്നതിനിടയിൽ ബാക്കപ്പ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് താൽക്കാലികമായി നീക്കം ചെയ്യപ്പെട്ടെങ്കിലും മണിക്കൂറുകൾക്കകം അത് പുനഃസ്ഥാപിച്ചു. നിലവിൽ പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്‌സസ് ഇല്ലാത്തതിനാൽ, ഇനി വരുന്ന പോസ്റ്റുകൾ പാർട്ടിയുടെ ഔദ്യോഗിക പ്രസ്താവനയായി കണക്കാക്കരുതെന്നും ദിപ്കെ എക്‌സിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഈ തിരിച്ചടികൾക്കിടയിലും “കോക്ക്രോച്ച് ഈസ് ബാക്ക്” എന്ന പുതിയ അക്കൗണ്ടിലൂടെ എക്സ് പ്ലാറ്റ്‌ഫോമിലേക്ക് പാർട്ടി ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പ്രധാന രാഷ്ട്രീയ പാർട്ടികളെക്കാൾ കൂടുതൽ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയതിന് പിന്നാലെയാണ് തങ്ങൾക്കെതിരെ നീക്കങ്ങൾ ആരംഭിച്ചതെന്ന് സിജെപി ആരോപിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് വെറുമൊരു ഇന്റർനെറ്റ് ആക്ഷേപഹാസ്യ പ്രചാരണമായി ആരംഭിച്ച സിജെപി, ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ഡിജിറ്റൽ രാഷ്ട്രീയ പ്രസ്ഥാനമായി മാറുകയായിരുന്നു. ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഭരണകക്ഷിയായ ബിജെപിയെയും 141 വർഷം പഴക്കമുള്ള കോൺഗ്രസിനെയും വരെ പിന്നിലാക്കാൻ ഈ പ്രസ്ഥാനത്തിന് സാധിച്ചു എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെപ്പോലും അതിശയിപ്പിച്ചിരിക്കുകയാണ്.
ജെൻ സി ഉപയോക്താക്കൾ, മീമുകൾ, തൊഴിലില്ലായ്മയോടുള്ള യുവാക്കളുടെ നിരാശ, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, രാഷ്ട്രീയ ഉത്തരവാദിത്തം എന്നിവയാണ് ഈ പ്രസ്ഥാനത്തിന്റെ അതിവേഗ വളർച്ചയ്ക്ക് കാരണമായത്. എന്നാൽ ഈ പെട്ടെന്നുള്ള ഉദയം വലിയ രാഷ്ട്രീയ പ്രതികരണങ്ങൾക്കും വഴിതുറന്നു. സിജെപി “ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള” സംഘടനയാണെന്ന് ഭരണകക്ഷി അനുയായികൾ ആരോപിക്കുമ്പോൾ, ഇതിന് വിദേശ ഐഎസ്ഐ ബന്ധമുണ്ടെന്നും പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുണ്ടെന്നും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ വാദിക്കുന്നു. അതേസമയം, നിരവധി പ്രതിപക്ഷ നേതാക്കളും ആക്ടിവിസ്റ്റുകളും പ്രസ്ഥാനത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധമായും സിജെപി മാറിയിട്ടുണ്ട്.
2020 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ബോസ്റ്റൺ ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ പ്രചാരണ പ്രവർത്തകൻ അഭിജീത് ദിപ്കെയാണ് ഈ പാർട്ടി സ്ഥാപിച്ചത്. തൊഴിലില്ലാത്ത യുവാക്കളെയും ആക്ടിവിസ്റ്റുകളെയും “കാക്കപ്പൂട്ടുകളോടും” “പരാദങ്ങളോടും” ഉപമിച്ചുവെന്ന പേരിൽ ഉയർന്നുവന്ന ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശങ്ങൾക്ക് ശേഷമാണ് ഈ പ്രസ്ഥാനം രൂപംകൊണ്ടത്. “മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ, അലസത” എന്ന മുദ്രാവാക്യമുയർത്തുന്ന സിജെപി, യുവാക്കൾക്കുവേണ്ടിയുള്ള ഒരു മുന്നണിയായാണ് സ്വയം വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ നടപടി തുടങ്ങിയ ഗൗരവമേറിയ ആവശ്യങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഈ പ്രസ്ഥാനം വരും ദിവസങ്ങളിലും ദേശീയ ശ്രദ്ധയിൽ തുടരുമെന്നുറപ്പാണ്.