16 രൂപയ്ക്ക് വസ്ത്രങ്ങള്‍: കാണ്‍പൂരില്‍ ആയിരങ്ങള്‍ ഇടിച്ചുകയറി, തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്ക്

അന്‍വര്‍ഗഞ്ച് മേഖലയിലെ ആലം മാര്‍ക്കറ്റിലാണ് സംഭവം.

 

ഓഗസ്റ്റ് 15 രാത്രി നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വലിയ സംഘര്‍ഷാവസ്ഥയുണ്ടായതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് രംഗത്തിറങ്ങി.

16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന് ആളുകള്‍ ഇടിച്ചുകയറി നഗരത്തിലെ പ്രധാന മാര്‍ക്കറ്റില്‍ തിക്കും തിരക്കും. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 15 രാത്രി നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വലിയ സംഘര്‍ഷാവസ്ഥയുണ്ടായതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് രംഗത്തിറങ്ങി.

അന്‍വര്‍ഗഞ്ച് മേഖലയിലെ ആലം മാര്‍ക്കറ്റിലാണ് സംഭവം. ആലം മാര്‍ട്ട് ഉടമ റയീസ് ആലം സോഷ്യല്‍ മീഡിയയിലൂടെ പ്രത്യേക ജന്മദിന ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 16 അര്‍ധരാത്രിക്ക് ശേഷമുള്ള ആദ്യ 16 മിനിറ്റില്‍ ഏത് വസ്ത്രവും വെറും 16 രൂപയ്ക്ക് വാങ്ങാമെന്നായിരുന്നു ഓഫര്‍. ഓഫര്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രാദേശിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വ്യാപകമായി പ്രചരിച്ചു. രാത്രി 11 മണിയോടെ തന്നെ കടയ്ക്ക് മുന്നില്‍ വലിയ ജനക്കൂട്ടം രൂപപ്പെട്ടു. പിന്നീട് ആയിരക്കണക്കിന് ആളുകള്‍ റോഡിലും പരിസരത്തും നിറഞ്ഞതോടെ ഗതാഗതം തടസ്സപ്പെടുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വരികയുമായിരുന്നു.

ജനക്കൂട്ടം വര്‍ധിച്ചതോടെ കൂടുതല്‍ ആളുകള്‍ കടയ്ക്കുള്ളില്‍ കയറുന്നത് തടയാന്‍ കട അടച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ 16 രൂപയ്ക്ക് ഓഫര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആളുകള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് കടയുടമകളും ജീവനക്കാരും ജനക്കൂട്ടവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. ആളുകള്‍ പരസ്പരം തിക്കിതിരക്കിയതിനിടെ താഴെ വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

സ്ഥിതി നിയന്ത്രണാതീതമായതോടെ അന്‍വര്‍ഗഞ്ച് പൊലീസിനും സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കും സ്ഥലത്തെത്തേണ്ടിവന്നു. നേരിയ ബലപ്രയോഗത്തിലൂടെ ജനക്കൂട്ടത്തെ പിരിച്ചുവിട്ടാണ് പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കടയുടമകളായ മുഹമ്മദ് ആലം, റയീസ് ആലം, സല്‍മാന്‍ ആലം എന്നിവര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുസമാധാനം തകര്‍ക്കുകയും ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്തുവെന്ന ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സല്‍മാന്‍ ആലമിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, റയീസ് ആലമിനെയും മുഹമ്മദ് ആലമിനെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.