ഛത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടല്‍; ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ദില്ലി: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
ലെന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത നക്‌സൽ വിരുദ്ധ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ. പാപ്പാ റാവു എന് നക്‌സൽ നേതാവിന്റെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ നടത്തിയതെന്ന് ബസ്തർ ഐജി സുന്ദർരാജ് പറഞ്ഞു.
40 ലക്ഷം രൂപ തലക്ക് വില പറഞ്ഞ നക്സൽ നേതാവാണ് പപ്പാ റാവു. ജില്ലാ റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), കമാൻഡോ ബറ്റാലിയൻ ഫോർ റെസൊലൂട്ട് ആക്ഷൻ (കോബ്രാ) എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
ഏറ്റുമുട്ടലിന് ശേഷം നക്സലുകളിൽ നിന്ന് ലൈറ്റ് മെഷീൻ ഗൺ ഉൾപ്പെടെ നിരവധി ഓട്ടോമാറ്റിക് ആയുധങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു.പ്രദേശത്ത് തെരച്ചിൽ നടക്കുകയാണ്.