പഠിക്കാനായി കുട്ടികൾ ഇല്ല ; ഗുജറാത്തിൽ രണ്ട് വർഷത്തിനിടെ പൂട്ടിയത് 75 സർക്കാർ സ്‌കൂളുകൾ
അഹമ്മദാബാദ്: കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കാരണം ഗുജറാത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ അടച്ചുപൂട്ടിയത് 75 സർക്കാർ പ്രൈമറി സ്‌കൂളുകൾ. പഠിക്കാനായി കുട്ടികൾ എത്താത്തതിനെ തുടർന്നാണ് സ്‌കൂളുകൾ പൂട്ടേണ്ടി വന്നതെന്ന് നിയമസഭയിൽ ഗുജറാത്ത് സർക്കാർ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി 21വരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്.
പരിതാപകരമായ അവസ്ഥയിലുള്ള പല സ്‌കൂളുകളിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരു വിദ്യാർത്ഥി പോലും ചേർന്നിട്ടില്ല. നിലവിൽ പല സ്കൂളുകളും ഷിഫ്റ്റ് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. മറ്റ് സ്‌കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഗോത്രമേഖലകളിലെ സ്‌കൂളുകളിലാണ് കൊഴിഞ്ഞുപോക്ക് കൂടുതൽ. ഖാൻപൂർ , കാവന്ത് , പോഷിന താലൂക്കുകളിൽ വൻ കൊഴിഞ്ഞുപോക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാതിവഴിയിൽ പഠനം ഉപേക്ഷിക്കുകയാണ് കുട്ടികൾ. അധ്യാപകരുടെ ക്ഷാമവും സ്കൂളുകളിൽ നേരിടുന്നുണ്ട്.