വീട്ടിൽ പ്രാർത്ഥനായോഗം തടയുന്ന നിയമമില്ല, പൗരാവകാശങ്ങളിൽ ഇടപെടരുത് ; ഛത്തീസ്‌ഗഢ് ഹൈക്കോടതി

 വീടുകളിൽ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുന്നതിന് വ്യക്തികൾ അധികാരികളുടെ മുൻകൂർ അനുമതി തേടേണ്ടതില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഹരജിക്കാരുടെ ഉമസ്ഥതയിലുള്ള വീട്ടിൽ സംഘടിപ്പിച്ചുകൊണ്ടിരുന്ന പ്രാർഥനാ യോഗം തടഞ്ഞ് ഛത്തീസ്ഗഡ് പൊലീസ് നൽകിയ നോട്ടീസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കടതി ഉത്തരവ്.

 

 റായ്പൂർ: വീടുകളിൽ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുന്നതിന് വ്യക്തികൾ അധികാരികളുടെ മുൻകൂർ അനുമതി തേടേണ്ടതില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഹരജിക്കാരുടെ ഉമസ്ഥതയിലുള്ള വീട്ടിൽ സംഘടിപ്പിച്ചുകൊണ്ടിരുന്ന പ്രാർഥനാ യോഗം തടഞ്ഞ് ഛത്തീസ്ഗഡ് പൊലീസ് നൽകിയ നോട്ടീസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കടതി ഉത്തരവ്.

ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ ഗോധ്ന ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബന്ധുക്കൾ പൊലീസ് നടപടിക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് വിധി. “2016 മുതൽ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുന്ന ഭൂമിയുടെ രജിസ്റ്റർ ചെയ്ത ഉടമകളാണ് ഹർജിക്കാർ. അവരുടെ താമസസ്ഥലത്ത് പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നതിൽ നിന്ന് ആരെയും തടയുന്ന ഒരു നിയമവുമില്ല,” കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് നരേഷ് കുമാർ ചന്ദ്രവംശിയുടെ സിംഗിൾ ബെഞ്ചാണ് നിർണായക ഉത്തരവിറക്കിത്. പൗരാവകാശങ്ങളിൽ ഇടപെടരുതെന്നും കോടതി അധികാരികൾക്ക് നിർദേശം നൽകി.

2016 മുതൽ ഹർജിക്കാർ അവരുടെ വസതിയുടെ ഒന്നാം നിലയിലെ ഒരു ഹാളിൽ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിച്ചുവരികയായിരുന്നു. ഇത് തടഞ്ഞുകൊണ്ട് മൂന്നുതവണ പൊലീസ് ഹരജിക്കാർക്ക് നോട്ടീസ് നൽകി. യോഗത്തിൽ പ്രശ്നങ്ങളോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ ഉണ്ടായിട്ടില്ലെന്നും ഹരജിക്കാർ കോടതിയെ ധരിപ്പിച്ചു. എന്നാൽ ഒത്തുചേരൽ തടഞ്ഞുകൊണ്ട് 2025 ഒക്ടോബർ 18, 2025 നവംബർ 22, 2026 ഫെബ്രുവരി ഒന്ന് എന്നീ തിയ്യതികളിൽ പൊലീസ് തങ്ങൾക്ക് നോട്ടീസ് നൽകിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഗോധ്ന ഗ്രാമപഞ്ചായത്ത് ആദ്യം ഒത്തുചേരലുകൾക്ക് അനുമതി നൽകിയിരുന്നു. പിന്നീട് സമ്മർദ്ദം മൂലം അത് പിൻവലിച്ചുവെന്ന് ഹർജിക്കാർ പറഞ്ഞു. ഒത്തുചേരൽ തടഞ്ഞുകൊണ്ടുള്ള നോട്ടീസുകൾ റദ്ദാക്കണമെന്നും പൊലീസ് ഇടപെടുന്നത് തടയണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.

ഹർജിക്കാർക്കെതിരെ മുമ്പ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവരെ ജയിലിലടച്ചിട്ടുണ്ടെന്നും ഹർജിയെ എതിർത്ത സർക്കാർ അഭിഭാഷകൻ ശോഭിത് മിശ്ര വാദിച്ചു. അധികാരികളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും ഇത് പോലീസ് നടപടിക്ക് കാരണമായെന്നും അദ്ദേഹം വാദിച്ചു. പൊലീസ് വാദങ്ങൾ തള്ളിയ ഹൈക്കോടതി ഒരു നിയമവും ലംഘിക്കപ്പെട്ടിട്ടില്ലെങ്കിൽ, സ്വകാര്യ വസതിയിൽ പ്രാർത്ഥനാ യോഗങ്ങൾ നടത്താൻ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ഉത്തരവിടുകയായിരുന്നു.

ശബ്ദമലിനീകരണമോ ഏതെങ്കിലും ക്രമസമാധാന പ്രശ്നമോ ഉണ്ടായാൽ ഇടപെടാൻ അധികാരികൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും, എന്നാൽ മറ്റുവിധത്തിൽ ഇടപെടാൻ കഴിയില്ലെന്നും അതിൽ കൂട്ടിച്ചേർത്തു. "ഹർജിക്കാരുടെ പൗരാവകാശങ്ങളിൽ ഇടപെടരുതെന്നും അന്വേഷണത്തിന്റെ മറവിൽ അവരെ ഉപദ്രവിക്കരുതെന്നും പോലീസ് അധികാരികളോട് കോടതി നിർദ്ദേശിച്ചു.