ആഗ്ര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ചെന്നൈയിലേക്ക്

 

 ആഗ്ര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ചെന്നൈയിലേക്ക്.സ്ത്രീയെ കൊലപ്പെടുത്തിയത് ചെന്നൈയിലെ ഒരു വാടകവീട്ടിലാണെന്നും ഒരു യുവതിയും യുവാവുമാണ് മൃതദേഹാവശിഷ്ടങ്ങളുമായി ചെന്നൈയിൽനിന്ന് ട്രെയിനിൽ കയറിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവം നടന്ന വാടകവീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ബാക്കി മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഇതിൽ ശരീരത്തിന്റെ ഒരുഭാഗം കെട്ടിത്തൂക്കിയ നിലയിലായിരുന്നു. ബാക്കി ചില ഭാഗങ്ങൾ വീട്ടിലെ ബിരിയാണി ചെമ്പിൽ സൂക്ഷിച്ചനിലയിലും. ഇതും പൊലീസ് കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഓഗസ്റ്റ് ആറിനാണ് ഡൽഹിയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒരു ചുവന്ന സ്യൂട്ട്കേസിനുള്ളിലായിരുന്നു മൃതദേഹത്തിന്റെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥരില്ലാത്ത നിലയിൽ എന്തോ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു സ്യൂട്ട്കേസ്. സംശയം തോന്നിയ യാത്രക്കാർ റെയിൽവേ അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഴുകിയനിലയിൽ മനുഷ്യന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ ഇത് സ്ത്രീയുടെ മൃതദേഹഭാഗങ്ങളാണെന്നും തെളിഞ്ഞു.