മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് ; പരിഗണിക്കുന്നത് സുപ്രീം കോടതി ഒക്ടോബർ 27 ലേക്ക് മാറ്റി

 

 മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒക്ടോബർ 27 ലേക്ക് മാറ്റി.മറ്റ് പ്രതികൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും നെതർലൻഡിൽ നിന്നുള്ള റിപ്പോർട്ട് പരിഭാഷപ്പെടുത്താൻ സമയം വേണമെന്നും സംസ്ഥാന സർക്കാർ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി നടപടി. ഡ്രജർ ഇടപാടിനെക്കുറിച്ച്‌ നെതർലൻഡിലെ കമ്പനിയിൽനിന്ന് റിപ്പോർട്ട് ലഭിച്ചതായി കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് പരിഭാഷപ്പെടുത്താൻ സംസ്ഥാന സർക്കാർ സമയം തേടിയത്. 

കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ നിയമ സാധുതയാണ് സുപ്രിംകോടതി ഇനി പരിശോധിക്കുകയെന്ന് ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ് ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് അറിയിച്ചു. ഡ്രഡ്ജർ അഴിമതിക്കേസിന്റെ അന്വേഷണത്തിൽ തങ്ങളുടെ പങ്ക് അവസാനിച്ചെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം കേസ് മൂന്ന് വർഷമായി തുടരുകയാണെന്ന് ജേക്കബ് തോമസിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതോടെ, സർക്കാർ കൃത്യസമയത്ത് റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഹൈക്കോടതി ഉത്തരവിലെ നിയമവിഷയം മാത്രമേ പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ശേഷമാണ് കേസ് കൂടുതൽ വാദത്തിനായി ഒക്ടോബർ 27 ലേക്ക് മാറ്റിയത്.