ഇന്ത്യയിൽ വികസിപ്പിച്ച കാൻസർ ചികിത്സാരീതിയിലൂടെ 64-കാരന് രോഗമുക്തി
ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതി ഫലം കണ്ടു . അറുപത്തിനാലുകാരനായ കാൻസർരോഗി രോഗവിമുക്തനായി. മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററായ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകരിച്ച CAR-T സെൽ തെറാപ്പിയാണ് കാൻസർ രോഗിക്ക് തുണയായത്. ഡോ. വി.കെ. ഗുപ്തയാണ് ഈ ചികിത്സയുടെ ആദ്യ ഗുണഭോക്താവായത്.
NexCAR19 എന്ന പേരിലുള്ള തദ്ദേശീയമായി വികസിപ്പിച്ച ഈ ചികിത്സാരീതി ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താർബുദ രോഗികളിൽ കൂടുതൽ ഫലപ്രദമാണെന്നാണ് പറയപ്പെടുന്നത്. രോഗിയുടെ രക്തത്തിൽ നിന്ന് ഇമ്മ്യൂൺ സെല്ലുകളായ ടി-സെല്ലുകളെ വേർതിരിച്ചെടുത്ത് ലബോറട്ടറിയിൽ പരിഷ്കരിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ചികിത്സയ്ക്കൊടുവിൽ ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് കൂടിയായ ഡോ. വി.കെ.ഗുപ്ത കാൻസർ വിമുക്തനായെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു.
മജ്ജമാറ്റിവെക്കൽ ചികിത്സയും പരാജയപ്പെട്ടതോടെയാണ് വി.കെ.ഗുപ്തയിൽ CAR-T സെൽ തെറാപ്പി പരീക്ഷിച്ചത്. രോഗിയുടെ പ്രതിരോധശേഷിയെ ജനിതകപരമായി പരിഷ്കരിച്ചെടുത്ത് കാൻസർ സെല്ലുകളോട് പോരാടാൻ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്- 2023 ഒക്ടോബറിലാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഈ ചികിത്സാരീതിക്ക് അംഗീകാരം നൽകിയത്.
ടാറ്റാ മെമോറിയൽ സെന്ററിലും ഐഐടി ബോംബേ ലബോറട്ടറികളിലുമായാണ് ഗുപ്തയ്ക്കു വേണ്ടിയുള്ള തെറാപ്പി വികസിപ്പിച്ചത്. കാലങ്ങളായി കീമോതെറാപ്പി, റേഡിയേഷൻ, സർജറി തുടങ്ങിയ ചികിത്സാരീതികളാണ് കാൻസർരോഗികളെ ചികിത്സിക്കാൻ സ്വീകരിച്ചുവരുന്നത്. എന്നാൽ ഈ പ്രത്യേകയിനം ചികിത്സാരീതിയിൽ ഇമ്മ്യൂൺ സെല്ലുകളെ(പ്രത്യേകിച്ച് ടി-സെല്ലുകളെ) പരിഷ്കരിക്കുകയും അവയെ കാൻസർകോശങ്ങളോട് പൊരുതുന്നവയാക്കുകയും ചെയ്യുകയാണ്.