വീണ്ടും ബുൾഡോസർ രാജ് ; ഉത്തർപ്രദേശിൽ പള്ളിയും മദ്റസയും പൊളിച്ചു
സംഭൽ (യു.പി): ഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ വീണ്ടും ബുൾഡോസറും എക്സ്കവേറ്ററുകളും ഉപയോഗിച്ച് പള്ളി പൊളിച്ചു. മുബാറക്പൂർ ബന്ദ് ഗ്രാമത്തിലെ പള്ളിയും മദ്റസയുമാണ് സർക്കാർ ഭൂമിയിലാണ് നിൽക്കുന്നതെന്നും രേഖകളിൽ ഇവിടെ കളിസ്ഥലവും മാലിന്യ നിക്ഷേപ കേന്ദ്രവുമാണെന്ന് ആരോപിച്ച് പൊളിച്ചത്.
ജില്ല മജിസ്ട്രേറ്റ് രാജേന്ദ്ര പെൻസിയയുടെയും പൊലീസ് സൂപ്രണ്ട് ക്രിഷൻ കുമാറിന്റെും സാന്നിധ്യത്തിലാണ് പള്ളി പൊളിച്ചത്. ഗ്രാമവാസികളോട് സ്വന്തം നിലക്ക് പൊളിക്കാൻ ആദ്യം നോട്ടീസ് നൽകിയിരുന്നു.
സംഭൽ ജില്ലയിൽ ലാൻഡ് ബാങ്ക് തയാറാക്കാൻ നടപടി പുരോഗമിക്കുകയാണെന്നും എല്ലാ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും പൊളിക്കാൻ പദ്ധതിയുണ്ടെന്നും തഹസിൽദാർ ബബ്‍ലു കുമാർ പറഞ്ഞു. ജില്ല മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ ഭൂസർവേ കഴിഞ്ഞ ആറുമാസമായി നടന്നുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആറുമാസത്തിനകം 125 ഹെക്ടർ ഭൂമി തിരിച്ചുപിടിച്ചു. ഇത് വിവിധ സർക്കാർ പദ്ധതികൾക്ക് അനുവദിച്ചതായും അധികൃതർ വ്യക്തമാക്കി.