ഇന്‍ഡോറില്‍ നവവധുവിന്റെ മൃതദേഹം വാട്ടര്‍ ടാങ്കില്‍; പ്രണയ വിവാഹം നടന്നത് 25 ദിവസം മുമ്പ് ; കൊലപാതകമെന്ന് സംശയം

നെഹ്റു നഗര്‍ സ്വദേശിനി വന്ദന കുശ്വാഹയുടെ മൃതദേഹമാണ് റാവു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടെത്തിയത്.

 

ഭര്‍ത്താവിന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വിവാഹം കഴിഞ്ഞ് 25 ദിവസം മാത്രമായ നവവധുവിന്റെ മൃതദേഹം വീടിന് പുറത്തുള്ള വാട്ടര്‍ ടാങ്കില്‍ കണ്ടെത്തി. നെഹ്റു നഗര്‍ സ്വദേശിനി വന്ദന കുശ്വാഹയുടെ മൃതദേഹമാണ് റാവു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടെത്തിയത്.

ഓഗസ്റ്റ് 11നാണ് വന്ദനയും ഉപേന്ദ്ര പട്ടേലും പ്രണയവിവാഹം കഴിച്ചത്. മൃതദേഹത്തില്‍ പരുക്കുകളുടെ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വന്ദനയുടെ ഭര്‍ത്താവ് ഉപേന്ദ്ര പട്ടേലിനെയും ഭര്‍തൃസഹോദരനെയും പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവദിവസം വീട്ടില്‍നിന്ന് വന്ദനയുടെ നിലവിളി കേട്ടതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. പിന്നാലെ പുറത്തേക്കുവന്ന ഉപേന്ദ്രയുടെ ഷര്‍ട്ടില്‍ രക്തക്കറ കണ്ടതായും അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഏറെ നേരം വീട്ടില്‍നിന്ന് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചത്.

വന്ദനയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.