വിവാഹ വേദിയിൽ വധുവിന് നേരെ വെടിയുതിർത്ത് മുൻകാമുകൻ 

 ബിഹാറിലെ ബക്സറിൽ വിവാഹച്ചടങ്ങുകൾക്കിടയിൽ വധുവിന് നേരെ മുൻകാമുകന്റെ വെടിവെപ്പ്. ഗുരുതരമായി പരിക്കേറ്റ പതിനെട്ടുകാരി ആരതിയെ വാരണാസിയിലെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസിയായ ദീൻബന്ധു എന്ന യുവാവാണ് വെടിയുതിർത്തത്.
 

 ബിഹാറിലെ ബക്സറിൽ വിവാഹച്ചടങ്ങുകൾക്കിടയിൽ വധുവിന് നേരെ മുൻകാമുകന്റെ വെടിവെപ്പ്. ഗുരുതരമായി പരിക്കേറ്റ പതിനെട്ടുകാരി ആരതിയെ വാരണാസിയിലെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസിയായ ദീൻബന്ധു എന്ന യുവാവാണ് വെടിയുതിർത്തത്.

വിവാഹവേദിയിൽ വരനോടൊപ്പം നിൽക്കുകയായിരുന്ന ആരതിക്ക് നേരെ അതിഥികൾക്കിടയിൽ നിന്നെത്തിയ പ്രതി പെട്ടെന്ന് വെടിവെക്കുകയായിരുന്നു. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരതിയുടെ സഹോദരി വിവാഹചടങ്ങുകളുടെ ഭാഗമായി സിന്ദൂരം ചാർത്തുന്നതിനിടെയാണ് വയറിന് വെടിയേറ്റത്. ആക്രമണത്തിന് പിന്നാലെ വിവാഹവേദിയിൽ പരിഭ്രാന്തി പടരുകയും ആളുകൾ ചിതറിയോടുകയും ചെയ്തു.

ആദ്യം അടുത്തുള്ള സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആരതിയെ വാരണാസിയിലേക്ക് മാറ്റിയത്. പ്രതി ദീൻബന്ധു നിലവിൽ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയ പൊലീസ്, ചോദ്യം ചെയ്യലിനായി പ്രതിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. പ്രതി മുൻപ് മദ്യക്കടത്ത് കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു.