പ്രണയബന്ധം തകരുന്നത് ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന കാരണമല്ല ; ഡൽഹി ഹൈക്കോടതി

 പ്രണയബന്ധം വേർപിരിയുന്നത് ഒരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകമായി കാണാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. മുൻ കാമുകിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ യുവാവിന് ജാമ്യം
 

 പ്രണയബന്ധം വേർപിരിയുന്നത് ഒരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകമായി കാണാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. മുൻ കാമുകിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് മനോജ് ജെയിൻ ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. എട്ടു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ മതം വേറെയായതിനാൽ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്നാണ് ഇരുവരും പിരിഞ്ഞത്. തുടർന്ന് യുവാവ് മറ്റൊരു വിവാഹം കഴിച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കുകയായിരുന്നു.

യുവതി ആത്മഹത്യ ചെയ്ത സാഹചര്യവും മാനസികാവസ്ഥയും സങ്കീർണ്ണമാണെങ്കിലും അതിന് യുവാവിനെ ഉത്തരവാദിയാക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ, യുവാവ് മറ്റൊരു വിവാഹം കഴിച്ചത് സഹിക്കാനാവാതെയാകാം യുവതി ഈ കടുംകൈ ചെയ്തതെന്ന സുഹൃത്തുക്കളുടെ മൊഴി കോടതി മുഖവിലയ്‌ക്കെടുത്തു. ഇരുവരും തമ്മിലുള്ള ആശയവിനിമയം അവസാനിപ്പിച്ച തീയതിയും ആത്മഹത്യ നടന്ന തീയതിയും തമ്മിലുള്ള അന്തരവും കോടതി പരിശോധിച്ചു.

എട്ടു വർഷത്തെ ബന്ധത്തിനിടയിൽ യുവാവിനെതിരെ യുവതി ഒരിക്കൽ പോലും പരാതി നൽകിയിട്ടില്ലെന്നും, മറിച്ച് അദ്ദേഹത്തെ വിവാഹം കഴിക്കാനുള്ള ആഗ്രഹമാണ് ഡയറിയിൽ കുറിച്ചിരുന്നതെന്നും കോടതി നിരീക്ഷിച്ചു. യുവാവ് മറ്റൊരു വിവാഹം കഴിച്ചു എന്നത് ആത്മഹത്യാ പ്രേരണാക്കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, എല്ലാ സാഹചര്യങ്ങളും പരിഗണിച്ച് യുവാവിന് ജാമ്യം അനുവദിക്കുകയായിരുന്നു.