ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന തർക്കങ്ങൾ ആത്മഹത്യാ പ്രേരണയല്ല ; ഭർത്താവിന്റെ മരണത്തിൽ ഭാര്യക്കെതിരായ കേസ് മുംബൈ ഹൈക്കോടതി റദ്ദാക്കി

ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന സാധാരണ തർക്കങ്ങളോ കുടുംബപ്രശ്നങ്ങളോ ഭർത്താവ് ജീവനൊടുക്കാൻ കാരണമായാൽ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കാൻ കഴിയില്ലെന്ന് മുംബൈ ഹൈക്കോടതി.

 
  മുംബൈ : ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന സാധാരണ തർക്കങ്ങളോ കുടുംബപ്രശ്നങ്ങളോ ഭർത്താവ് ജീവനൊടുക്കാൻ കാരണമായാൽ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കാൻ കഴിയില്ലെന്ന് മുംബൈ ഹൈക്കോടതി. ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടണമെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തികൾ ഉണ്ടെങ്കിൽ മാത്രമേ പ്രേരണാക്കുറ്റം നിലനിൽക്കുകയുള്ളൂവെന്ന് കോടതി നിരീക്ഷിച്ചു. മുംബൈ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചാണ് ദമ്പതികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെ നിയമപരമായ പ്രേരണയുടെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയത്.

2019 നവംബറിൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ ഭാര്യക്കെതിരായ കേസിലാണ് ഈ വിധി. മരുമകൾ നിരന്തരം വഴക്കിടാറുണ്ടെന്നും മകനെ ഭീഷണിപ്പെടുത്താറുണ്ടെന്നും ആരോപിച്ച് യുവാവിന്റെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. യുവതി മകനെ അധിക്ഷേപിക്കാറുണ്ടെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി പരിഗണിച്ച കോടതി, ദാമ്പത്യ ബന്ധത്തിലെ തർക്കങ്ങളോ ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുന്നതോ ഒന്നും ആത്മഹത്യാ പ്രേരണയായി കണക്കാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിതയിലെയും (ബി.എൻ.എസ്) മുൻപത്തെ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും (ഐ.പി.സി) വകുപ്പുകൾ പ്രകാരം ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ല. യുവതിക്കെതിരെയുള്ള ആരോപണങ്ങളിൽ കൃത്യമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച കോടതി, അവർക്കെതിരെയുള്ള എല്ലാ നിയമനടപടികളും റദ്ദാക്കി ഉത്തരവിട്ടു.