അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാര്‍ പാലത്തിന്റെ കൈവരിയിലിടിച്ച് താഴേക്ക് പതിച്ചു; മുംബൈയില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു.

 

പാലത്തിലെ സൈന്‍ബോര്‍ഡ് വരെ തകര്‍ത്തുകൊണ്ടാണ് കാര്‍ താഴേയ്ക്ക് പതിച്ചത്.

അമിതവേഗതിയിലെത്തിയ ബിഎംഡബ്ല്യുകാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മുംബൈയിലെ ലോട്ട് ജെട്ടിക്ക് സമീപം ലാലാ കോളേജിന് എതിര്‍വശത്ത് ഇന്ന് പുലര്‍ച്ചെ 5.20 ഓടെയായിരുന്നു അപകടം നടന്നത്. പാലത്തിലെ സൈന്‍ബോര്‍ഡ് വരെ തകര്‍ത്തുകൊണ്ടാണ് കാര്‍ താഴേയ്ക്ക് പതിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു.

കാറിലുണ്ടായിരുന്നത് നാല് വിദ്യാര്‍ത്ഥികളാണെന്നാണ് പ്രാഥമിക നിഗമനം. ഇവരെ സമീപത്തെ വൈ എല്‍ നായര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേര്‍ മരിച്ചിരുന്നു. സഞ്ജയ് ഗജ്ജാല്‍ (21), ദിരിയ സേത്ത് (17) എന്നിവരും 25 വയസ് പ്രായം തോന്നിക്കുന്ന യുവാവുമാണ് മരിച്ചത്. 25കാരനെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മറൈന്‍ ഡ്രൈവില്‍ നിന്ന് ഹാജി അലി എന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴേക്ക് പതിക്കുകയായിരുന്നു.