ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരനില്‍ നിന്ന് അഞ്ചു ലക്ഷം കൈക്കൂലി വാങ്ങവേ ബിജെപി എംഎല്‍എ അറസ്റ്റില്‍

 

എംഎല്‍എ കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ കരാറുകാരന്‍ അധികൃതരെ സമീപിക്കുകയായിരുന്നു.

 

ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കണമെങ്കില്‍ പണം നല്‍കണമെന്നായിരുന്നു ചന്ദ്രു ലമണിയുടെ ആവശ്യം.

കര്‍ണാടകയില്‍ കരാറുകാരനില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ബിജെപി എംഎല്‍എ അറസ്റ്റില്‍. ഷിരാഹട്ടി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ചന്ദ്രു ലമണിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്തയുടെ പിടിയിലായത്.

ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കണമെങ്കില്‍ പണം നല്‍കണമെന്നായിരുന്നു ചന്ദ്രു ലമണിയുടെ ആവശ്യം. വിജയ് പൂജാര്‍ എന്ന കരാറുകാരനോട് 11 ലക്ഷം രൂപയാണ് എംഎല്‍എ കൈക്കൂലിയായി ചോദിച്ചതെന്ന് ലോകായുക്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചന്ദ്രുവിന്റെ രണ്ട് പേഴ്സണല്‍ അസിസ്റ്റന്റുമാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എംഎല്‍എ കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ കരാറുകാരന്‍ അധികൃതരെ സമീപിക്കുകയായിരുന്നു. പരാതി പരിശോധിച്ചതിന് പിന്നാലെ ലോകായുക്ത ചന്ദ്രുവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ചന്ദ്രുവിന്റെ തന്നെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ വച്ചായിരുന്നു ഇയാള്‍ കൈക്കൂലി വാങ്ങിയത്. ലോകായുക്ത അധികൃതര്‍ ആശുപത്രിയില്‍ പരിശോധന നടത്തുകയും പണം സ്വീകരിക്കവെ ചന്ദ്രുവിനെ പിടികൂടുകയുമായിരുന്നു.