ബംഗാളില്‍ ബിജെപി നേതാവ് മരിച്ച നിലയില്‍ ; രാഷ്ട്രീയ വൈരാഗ്യം കൊണ്ടുള്ള കൊലപാതകമെന്ന ആരോപണവുമായി കുടുംബം

വെള്ളിയാഴ്ച രാവിലെ പുരുലിയ മുഫാസില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കനാലി ഗ്രാമത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

 

വ്യാഴാഴ്ച രാത്രി വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്ന് പോയ ഹാബുലാലിനെ കാണാതായിരുന്നു

പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയില്‍ ബി.ജെ.പി നേതാവായ ഹാബുലാല്‍ ഗോപിനെ (45) മരിച്ച നിലയില്‍ കണ്ടെത്തി. രാഷ്ട്രീയ വൈരാഗ്യം മൂലം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് കുടുംബം ആരോപിച്ചു. വ്യാഴാഴ്ച രാത്രി വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്ന് പോയ ഹാബുലാലിനെ കാണാതായിരുന്നു. വെള്ളിയാഴ്ച രാവിലെ പുരുലിയ മുഫാസില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കനാലി ഗ്രാമത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായ ഹാബുലാല്‍ ഗോപ് പാര്‍ട്ടിയുടെ 'ശക്തി കേന്ദ്ര പ്രമുഖ്' ആയി ചുമതല വഹിച്ചു വരികയായിരുന്നു. ഹാബുലാലിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പുള്ളവര്‍ അദ്ദേഹത്തെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരും യുവമോര്‍ച്ചയും പ്രതിഷേധവുമായി രംഗത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുരുലിയ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.