ബംഗാളില്‍ ബിജെപി സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസ വകുപ്പിനുള്ള ഫണ്ട് വെട്ടിക്കുറിച്ചു

തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ 5,713 കോടി രൂപയായിരുന്നു വകുപ്പിന് വേണ്ടി വകയിരുത്തിയിരുന്നത്.

 

ബിജെപി സര്‍ക്കാര്‍ 2,165.42 കോടി രൂപയാണ് ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസ വകുപ്പിന് വകയിരുത്തിയത്.

പശ്ചിമ ബംഗാളില്‍ അധികാരത്തിലേറിയ ആദ്യ ബിജെപി സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസ വകുപ്പിനുള്ള ഫണ്ട് വെട്ടിക്കുറിച്ചു. ധനമന്ത്രി സ്വപന്‍ ദാസ് ഗുപ്ത അവതരിപ്പിച്ച 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലാണ് ഫണ്ട് വെട്ടിക്കുറച്ചത്.
ബിജെപി സര്‍ക്കാര്‍ 2,165.42 കോടി രൂപയാണ് ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസ വകുപ്പിന് വകയിരുത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ 5,713 കോടി രൂപയായിരുന്നു വകുപ്പിന് വേണ്ടി വകയിരുത്തിയിരുന്നത്. ഇതേ തുടര്‍ന്ന് മമത സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി വിമര്‍ശനം ഉന്നയിച്ചിരുന്നു.

മദ്രസകളുടെ പ്രവര്‍ത്തനവും അടിസ്ഥാന സൗകര്യങ്ങളും പരിശോധിക്കാനായി പശ്ചിമ ബം?ഗാള്‍ സര്‍ക്കാര്‍ സംസ്ഥാന വ്യാപക സര്‍വേ ആരംഭിച്ചതിന് പിന്നാലെയാണ് ഫണ്ട് വെട്ടിക്കുറയ്ക്കുന്ന നടപടി ഉണ്ടായത്. ബിജെപിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. സര്‍ക്കാര്‍ നടപടി തീര്‍ച്ചയായും നിര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യം ഈ ബജറ്റില്‍ ഒട്ടും പ്രതിഫലിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജി പറഞ്ഞു.