പ്രധാനമന്ത്രിയുടെ ഒരു ദിവസത്ത സന്ദര്‍ശനത്തിന് ബിജെപി സര്‍ക്കാര്‍ പൊളിച്ചത് 33 കോടി രൂപ

. വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ നടക്കുന്നയിടത്തേക്ക് ഹെലികോപ്റ്ററിലാണ് മോദി യാത്ര ചെയ്തത്

 

നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പാണ് മോദി കര്‍ണാടകത്തിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസത്തെ കര്‍ണാടക സന്ദര്‍ശനത്തിന് അന്നത്തെ ബിജെപി സംസ്ഥാന സര്‍ക്കാര്‍ പൊട്ടിച്ചത് 33 കോടി രൂപ. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി കര്‍ണാടകയിലെത്തിയപ്പോഴാണ് ഇത്രയും തുക ചിലവായത്. ആക്ടിവിസ്റ്റ് ആയ മഞ്ജുനാഥ് ഹിരെചൗത്തിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പാണ് മോദി കര്‍ണാടകത്തിലെത്തിയത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും റോഡ് ഷോയുമാണ് അന്ന് നടന്നത്. ഷിമോഗ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മാത്രം ചിലവായത് 18.81 കോടി രൂപയാണ്. വിവിധ പ്രദേശങ്ങളില്‍ നിന്‍ ആളുകളെ മോദിയുടെ പരിപാടിയിലേക്കെത്തിക്കാന്‍ മാത്രം 4.11 കോടി രൂപയായി. 1800 ബസുകളിലായാണ് വേദിയിലേക്ക് ആളുകളെ എത്തിച്ചത്. വാട്ടര്‍ പ്രൂഫ് ജര്‍മന്‍ പന്തല്‍, പ്രധാന വേദി, ഗ്രീന്‍ റൂം, പ്രെസെന്റേഷന്‍ സ്റ്റോളുകള്‍, അലങ്കാരപ്പണികള്‍ എന്നിവയ്ക്കായി 1.8 കോടി രൂപയാണ് ചിലവായത്.

പരിപാടിക്ക് ശേഷം മോദി പ്രത്യേക വിമാനത്തില്‍ ബെലഗാവിക്ക് പോയി. വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ നടക്കുന്നയിടത്തേക്ക് ഹെലികോപ്റ്ററിലാണ് മോദി യാത്ര ചെയ്തത്. യാത്ര ചെലവുകളുടെ രേഖകള്‍ ലഭ്യമായില്ലെങ്കിലും പൊതുമരാമത്ത് വകുപ്പിന് 14.35 കോടി രൂപ ചിലവാക്കാന്‍ അനുമതി ഉണ്ടായിരുന്നെന്നും രേഖയില്‍ പറയുന്നുണ്ട്. ഇതില്‍ രണ്ടര കോടി രൂപ ആളുകളെ കൊണ്ടുവരാന്‍ മാത്രം ഉള്ളതാണ്.
മൂന്ന് വര്‍ഷം മുന്‍പാണ് മഞ്ജുനാഥ് ഹിരെചൗത്തി വിവരാവകാശ നിയമം പ്രകാരം രേഖകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വര്‍ഷം ജനുവരിയിലാണ് അദ്ദേഹത്തിന് രേഖകള്‍ ലഭ്യമായത്. പൊതുപണം ഇത്തരത്തില്‍ ചിലവാക്കുന്നതും തെരഞ്ഞെടുപ്പിന് മുന്‍പായി മാത്രം വികസനപദ്ധതികള്‍ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നുമാണ് മഞ്ജുനാഥ് ഹിരെചൗത്തി പറയുന്നത്. ഇലക്ഷന് മുന്‍പേയുള്ള ഇത്തരം ധൂര്‍ത്തുകള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു