ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് യാദവിന് 2 വർഷത്തെ വിലക്കേർപ്പെടുത്തി ബിസിസിഐ
ക്രിക്കറ്റ് താരം രോഹിത് യാദവിന് 2 വർഷത്തെ വിലക്കേർപ്പെടുത്തി ബിസിസിഐ. തെറ്റായ പ്രായം കാണിച്ച് ടീമിൽ ഇടം പിടിച്ചെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള അണ്ടർ 19 ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് താരത്തിനെതിരെ ബിസിസിഐ കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചത്.
മുംബൈ: ക്രിക്കറ്റ് താരം രോഹിത് യാദവിന് 2 വർഷത്തെ വിലക്കേർപ്പെടുത്തി ബിസിസിഐ. തെറ്റായ പ്രായം കാണിച്ച് ടീമിൽ ഇടം പിടിച്ചെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള അണ്ടർ 19 ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് താരത്തിനെതിരെ ബിസിസിഐ കടുത്ത ശിക്ഷാ നടപടി സ്വീകരിച്ചത്.ഉത്തർ പ്രദേശ് സ്വദേശിയായ താരം ബംഗാളിനെയാണ് ആഭ്യന്തര ക്രിക്കറ്റിൽ പ്രതനിധീകരിക്കുന്നത്. ജൂലൈയിൽ ശ്രീലങ്കയിൽ പര്യടനം നടത്തിയ അണ്ടർ 19 ടീമിലടക്കം കളിച്ച താരമാണ് രോഹിത് യാദവ്.
അവസാന ടെസ്റ്റിൽ ശ്രീലങ്കക്കെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോൾ അതിൽ 6 വിക്കറ്റുകൾ വീഴ്ത്തിയ താരത്തിന്റെ പ്രകടനം നിർണായകമായിരുന്നു. പിന്നാലെയാണ് രോഹിതിനെ ഓസീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്കും തിരഞ്ഞെടുത്തത്. അതിനിടെയാണ് പ്രായത്തട്ടിപ്പ് പുറത്തായത്.
ശ്രീലങ്കൻ പര്യടനത്തിനിടെ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് തെളിഞ്ഞത്. 2007, 2009, 2010 എന്നിങനെ രേഖപ്പെടുത്തിയ മൂന്ന് ജനന സർട്ടിഫിക്കറ്റുകൾ രോഹിതിനുണ്ട്. ഇതോടെയാണ് പ്രായത്തിലെ പൊരുത്തക്കേടുകൾ വെളിച്ചത്തു വന്നത്. പ്രായപരിധി ക്രിക്കറ്റിൽ കളിക്കാൻ ഇതോടെ താരത്തിനു അയോഗ്യത കൽപ്പിക്കപ്പെടുകയായിരുന്നു.
ആധാർ രേഖകളിലും പൊരുത്തക്കേടുകൾ കണ്ടെത്തി. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിൽ രജിസ്റ്റർ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ജനന വർഷം 2007 എന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ 2017ലും 2020ലും അപ്ഡേറ്റ് ചെയ്ത അദ്ദേഹത്തിന്റെ ആധാർ രേഖകളിൽ 2006 എന്നും പിന്നീട് 2021ൽ അത് 2009 എന്നും മാറ്റപ്പെട്ടു. ഈ പൊരുത്തക്കേടുകൾ കണ്ടതോടെ സിഎബി രോഹിതിനെ നേരത്തെ തന്നെ ജൂനിയർ ടീമുകളിൽ നിന്നു മാറ്റിനിർത്തിയിരുന്നു. വിവരം ബംഗാൾ ക്രിക്കറ്റ് അധികൃതർ ബിസിസിഐയെ അറിയിക്കുകയും ചെയ്തു.2026- 27, 2027-28 സീസണുകളിലെ ഏതെങ്കിലും ടൂർണമെന്റുകളിലേക്കുള്ള രജിസ്ട്രേഷനോ ട്രാൻസ്ഫറിനോ അർഹതയില്ലെന്നു സിഎബി പ്രഖ്യാപിച്ച 62 താരങ്ങളിൽ രോഹിതും ഉൾപ്പെടുന്നു. രേഖകളിലേയും പ്രായവുമായി ബന്ധപ്പെട്ടതുമായ പൊരുത്തക്കേടുകളെ തുടർന്നാണ് നടപടി.
മുൻ ഇന്ത്യ അണ്ടർ 19 ലോകകപ്പ് ജേതാവ് രവി കുമാർ, ഇടം കൈയൻ സ്പിന്നർ വിശാൽ ഭാട്ടിയ അടക്കമുള്ളവരും പട്ടികയിലുണ്ട്. ഇന്ത്യയുടെ 2022ലെ അണ്ടർ 19 ലോകകപ്പ് ടീമിലെ പ്രധാന താരമായിരുന്ന രവി സിഎബി രേഖകളിൽ 45 മാസത്തെ പ്രായവ്യത്യസമുള്ളതായി കണ്ടെത്തി. കൂടുതൽ പ്രായപരിധിയിലുള്ള കളിക്കാരിലും സമാനമായ വലിയ പൊരുത്തക്കേടുകൾ സിഎബി കണ്ടെത്തിയിട്ടുണ്ട്. ചില രേഖകളിൽ വർഷങ്ങളുടെ വ്യത്യാസമാണ് കണിക്കുന്നത്.