ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി, താരിഖ് റഹ്‌മാന് കത്ത് കൈമാറി
അന്തരിച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച് നിർണ്ണായക നീക്കവുമായി ഇന്ത്യ.
ഡൽഹി : അന്തരിച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച് നിർണ്ണായക നീക്കവുമായി ഇന്ത്യ. ഖാലിദ സിയയുടെ നിര്യാണത്തിൽ നൽകിയ അനുശോചന കുറിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയത്. ഖാലിദ സിയയുടെ ആശയങ്ങൾ തുടരാൻ കഴിയട്ടെയെന്നും ബിഎൻപിക്ക് നവ ബംഗ്ലാദേശ് സൃഷ്ടിക്കാനാവട്ടെയെന്നും മോദി അനുശോചന കത്തിൽ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുഖേനയാണ് നരേന്ദ്ര മോദി ബിഎൻപി ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്‌മാന് കത്ത് കൈമാറിയത് .
ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാൻ താരിഖ് റഹ്മാൻ നേതൃത്വത്തിന് കഴിയട്ടെയെന്നും മോദി അനുശോചനകുറിപ്പിൽ പറഞ്ഞു. 2026 ഫെബ്രുവരി 12ന് ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ത്യ നയത്തിൽ വലിയ മാറ്റം വരുത്തിയിരിക്കുന്നത്. ആകെ കലുഷിതമായ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത എതിർപ്പറിയിച്ചിരുന്നു. ഇന്ത്യക്കാർക്ക് നേരെ നടക്കുന്ന അക്രമണങ്ങളിലും കൊലപാതകങ്ങളിലും ആശങ്കയറിയിച്ച് ഇന്ത്യ സാഹചര്യം കൂടുതൽ മെച്ചപ്പെടണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇടക്കാല സർക്കാരിൻറെ പ്രവർത്തനത്തിൽ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ബിഎൻപിക്ക് ഇന്ത്യ പരസ്യ പിന്തുണ നൽകിയിരിക്കുന്നത്.
ബിഎൻപിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒരു പുതിയ ബംഗ്ലാദേശ് കെട്ടിപ്പടുക്കണം എന്നാണ് താരിഖ് റഹ്മാന് നൽകിയ കത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഖാലിദ സിയയുടെ കാലത്ത് ഇന്ത്യയുമായുള്ള ബംഗ്ലാദേശിൻറെ ബന്ധത്തെക്കുറിച്ചൊക്കെ പ്രധാനമന്ത്രി കത്തിൽ വാചാലനാകുന്നുണ്ട്. നയതന്ത്രതലത്തിലും അല്ലാതെയും ഇന്ത്യയും ബംഗ്ലാദേശും ഒരു ബന്ധം കൂടുതൽ ഊഷ്മളമാകുന്നതിൻറെ സാഹചര്യവും മോദി കത്തിൽ വിശദീകരിക്കുന്നുണ്ട്. ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രി ജയശങ്കർ ഇടക്കാല സർക്കാർ ഉപദേഷ്ടാവ് മുഹമ്മദ് യൂനസുമായി ജയശങ്കർ കൂടിക്കാഴ്ച നടത്താതിരുന്നതും നിലവിലെ സർക്കാരിനോടുള്ള ഇന്ത്യയുടെ സമീപനം വ്യക്തമാക്കുന്നതാണ്.