കുഞ്ഞ് കാറിലുണ്ടെന്നത് മറന്ന് ടാക്സി പറഞ്ഞുവിട്ടു;  ബെംഗളൂരുവിൽ പോലീസ് ഇടപെടലിൽ കുട്ടിയെ തിരികെ കിട്ടി

നാലുവയസ്സുകാരനായ മകനെ കാറിൽ മറന്നുവെച്ച് ദമ്പതിമാർ. പോലീസ് നടത്തിയ നീക്കത്തിനൊടുവിൽ മിനിറ്റുകൾക്കുള്ളിൽ  കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളിലെത്തിച്ചു. ഫെബ്രുവരി 14-ന് ബെംഗളൂരുവിലാണ് സംഭവം
 

ബെംഗളൂരു: നാലുവയസ്സുകാരനായ മകനെ കാറിൽ മറന്നുവെച്ച് ദമ്പതിമാർ. പോലീസ് നടത്തിയ നീക്കത്തിനൊടുവിൽ മിനിറ്റുകൾക്കുള്ളിൽ  കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ കൈകളിലെത്തിച്ചു. ഫെബ്രുവരി 14-ന് ബെംഗളൂരുവിലാണ് സംഭവം

യാത്രകഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതിമാർ ടാക്‌സിയിൽനിന്നിറങ്ങുമ്പോൾ കുട്ടി കൂടെയുണ്ടെന്നാണ് കരുതിയത്. എന്നാൽ പിൻസീറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി കാറിൽ നിന്ന് ഇറങ്ങിയില്ല എന്നത് അവർ ശ്രദ്ധിച്ചില്ല. ദമ്പതിമാർ ഇറങ്ങിയ ഉടൻ ഡ്രൈവർ വണ്ടിയുമായി പോവുകയും ചെയ്തു. കുറച്ചുകഴിഞ്ഞാണ് കുട്ടി കൂടെയില്ലെന്ന കാര്യം മാതാപിതാക്കൾ ശ്രദ്ധിച്ചത്. ഉടൻതന്നെ Namma 112 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലേക്ക് വിളിച്ച് വിവരമറിയിച്ചു. പിന്നാലെ പോലീസ് സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.

സന്ദേശം ലഭിച്ച് രണ്ടുമിനിറ്റിനുള്ളിൽ പോലീസ് സംഭവസ്ഥലത്തെത്തി. ടാക്‌സി വാഹനത്തിന്റെ നമ്പറും ലൊക്കേഷനും കണ്ടെത്തിയ പോലീസ്, ഡ്രൈവറെ ഫോണിൽ വിളിച്ച് കുട്ടി കാറിൽത്തന്നെയുണ്ടോ എന്ന് ഉറപ്പാക്കി. വണ്ടിയുമായി ഉടൻതന്നെ മാതാപിതാക്കളുടെ അപ്പാർട്ട്‌മെന്റിലെത്തണമെന്ന നിർദേശവും നൽകി. ബെംഗളൂരു പോലീസിന്റെ കാര്യക്ഷമമായ ഇടപെടലിൽ ഒരു മണിക്കൂറിനകംതന്നെ കുഞ്ഞിനെ മാതാപിതാക്കൾക്കടുത്തെത്തിക്കാൻ കഴിഞ്ഞു.