ബെംഗളൂരുവിൽ ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞ് മുങ്ങി മരിച്ചു ; അമ്മ ജീവനൊടുക്കി
ബെംഗളൂരു: കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച് മിനിറ്റുകൾക്കുള്ളിൽ അമ്മ ജീവനൊടുക്കി. ബുധനാഴ്ച ബെംഗളൂരുവിലാണ് സംഭവം. പ്രതിഭ (29) എന്ന സോഫ്റ്റ്‌വെയർ എൻജിനീയറാണ് മകന്റെ മുങ്ങിമരണത്തിന് താൻ ആണ് ഉത്തരവാദി എന്ന കുറിപ്പ് എഴുതിവെച്ച് ജീവിതം അവസാനിപ്പിച്ചത്. പതിനൊന്നുമാസം പ്രായമായ മകൻ അഗസ്ത്യ, അബദ്ധത്തിൽ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചതാണ് പ്രതിഭയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. സംഭവസമയത്ത് പ്രതിഭയുടെ ഭർത്താവ് മഹന്തേഷ് ജോലിസ്ഥലത്തായിരുന്നു.
ടെറസിൽനിന്ന് ഉണങ്ങിയ തുണി എടുക്കാൻ പ്രതിഭ പോയ സമയത്താണ് കുഞ്ഞ് അലക്കുന്ന സ്ഥലത്തേക്ക് മുട്ടിലിഴഞ്ഞ് പോയതും വെള്ളംനിറച്ച ബക്കറ്റിൽ വീണ് മുങ്ങിമരിച്ചതെന്നുമാണ് വിവരം. മടങ്ങിയെത്തിയ പ്രതിഭ കാണുന്നത് മരിച്ചുകിടക്കുന്ന കുഞ്ഞിനെയാണ്. തൊട്ടുപിന്നാലെ ഇവർ കൈത്തണ്ട മുറിക്കുകയും ഉറക്കഗുളിക കഴിക്കുകയും കുരുക്കിട്ട് തൂങ്ങുകയും ചെയ്തുവെന്ന് അധികൃതർ പറഞ്ഞു. വൈകുന്നേരം ആറരയോടെ മഹന്തേഷ് വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. കൈവശമുണ്ടായിരുന്ന മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് അകത്തു കയറിയപ്പോൾ ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
15 ഉറക്കഗുളികയടങ്ങിയ പാക്കറ്റിന്റെ കാലിയായ കൂടും സമീപത്തുനിന്ന് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ടെറസിലേക്ക് തുണിയെടുക്കാൻ പോയ സമയത്താണ് കുഞ്ഞിന്റെ മരണം സംഭവിച്ചതെന്നും അതിനാൽ മരണത്തിന് താനാണ് ഉത്തരവാദിയെന്നും പ്രതിഭ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.