അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ്; കവർന്ന പണം ഒളിപ്പിച്ചത് ക്ഷേത്രത്തിലെ ശുചിമുറിക്കുള്ളിലായിരുന്നെന്ന് വെളിപ്പെടുത്തി പ്രതി
അയോധ്യ രാമക്ഷേത്രത്തിലെ സംഭവനത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളിൽ ഒരാളായ അവിനാഷ് ശുക്ലയിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കോടതിയുടെ പ്രത്യേക അനുമതിയോടെ ചൊവ്വാഴ്ച പൊലീസ് നടത്തിയ രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ്, ക്ഷേത്രത്തിനുള്ളിൽ നിന്ന് അതിസുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് എങ്ങനെയാണ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതെന്ന് പ്രതി വിവരിച്ചത്.
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭവനത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളിൽ ഒരാളായ അവിനാഷ് ശുക്ലയിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കോടതിയുടെ പ്രത്യേക അനുമതിയോടെ ചൊവ്വാഴ്ച പൊലീസ് നടത്തിയ രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ്, ക്ഷേത്രത്തിനുള്ളിൽ നിന്ന് അതിസുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് എങ്ങനെയാണ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതെന്ന് പ്രതി വിവരിച്ചത്. മോഷണം നടത്തുന്നതിനായി തങ്ങൾ കൃത്യമായ ആസൂത്രണം നടത്തിയിരുന്നുവെന്നും കവർന്ന പണം താല്ക്കാലികമായി ക്ഷേത്രത്തിലെ ശുചിമുറികളിലാണ് ഒളിപ്പിച്ചിരുന്നതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.
മോഷണത്തിൽ കൃത്യമായ പങ്കാളിത്തമുള്ള മറ്റ് ഏഴ് പ്രതികളെക്കുറിച്ചും അവിനാഷ് മൊഴി നൽകിയിട്ടുണ്ട്. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ അടുത്ത അനുയായിയായ രാമശങ്കർ എന്ന ടിന്നു യാദവ്, കൗണ്ടിങ് ഇൻ-ചാർജ് സുഭാഷ് ശ്രീവാസ്തവ, കൗണ്ടിങ് സ്റ്റാഫ് അംഗങ്ങളായ അനുകൽപ് മിശ്ര, ലവ് കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, രാം ശങ്കർ മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസിൽ ഇതിനകം അറസ്റ്റിലായ മറ്റുള്ളവർ. പണം എണ്ണുന്ന മുറിയുടെ രണ്ട് താക്കോലുകളിൽ ഒന്ന് ടിന്നു യാദവിന്റെ പക്കലും രണ്ടാമത്തേത് ബാങ്ക് ജീവനക്കാരുടെ പക്കലുമായിരുന്നു. പണം എണ്ണുന്ന സമയത്ത് ഒരാൾ പണം മോഷ്ടിക്കുമ്പോൾ മറ്റുള്ളവർ ഇയാൾക്ക് ചുറ്റും മറ തീർക്കുകയായിരുന്നു പതിവ്.