ആക്സിയം 4 ദൗത്യം; ശുഭാംശുവിന്റെയും സംഘത്തിന്റെയും മടക്കയാത്ര മാറ്റി

പതിനാലു ദിവസത്തേക്കാണ് ദൗത്യം പദ്ധതിയിട്ടിരുന്നത്.

 

യൂറോപ്യന്‍ സ്പേസ് ഏജന്‍സിയാണ് മടക്കയാത്ര മാറ്റിയ വിവരം അറിയിച്ചത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ശുഭാംശു ശുക്ലയുടെയും സംഘത്തിന്റേയും മടക്കയാത്ര മാറ്റി. ആക്സിയം ഫോര്‍ ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിലേക്ക് മടങ്ങുക ജൂലൈ 14ന് ശേഷം. ദൗത്യസംഘം മടങ്ങാനിരുന്നത് ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ആയിരുന്നു. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയാണ് മടക്കയാത്ര മാറ്റിയ വിവരം അറിയിച്ചത്. മടക്കയാത്ര തീയതി കൃത്യം പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ശുഭാംശുവിനും സംഘത്തിനും മൂന്നാഴ്ച ചെലവിടാനായേക്കും. പതിനാലു ദിവസത്തേക്കാണ് ദൗത്യം പദ്ധതിയിട്ടിരുന്നത്.

നാസ, സ്പേസ് എക്സ്, ആക്സിയം സ്പേസ്, ഐഎസ്ആര്‍ഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ് ആക്സിയം 4 ദൗത്യം. ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ സന്ദര്‍ശകരെ എത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ആക്സിയം സ്പേസ്. 2022 ലാണ് ആക്‌സിയം സ്‌പേസ് ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികളെ നിലയത്തിലെത്തിച്ചത്. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്സിയം സ്പേസിന്റെ നാലാം ദൗത്യ വിക്ഷേപണത്തില്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്.