പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ ശ്രമം: റീലിന് വേണ്ടിയെന്ന് മകള്‍, മാപ്പ് പറയിപ്പിച്ച് പൊലീസ്

റീലെടുക്കാന്‍ വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും വിശദീകരണം.

 

കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ എന്താണ് കൊറിയര്‍ ചെയ്യുന്നത് എന്ന് ചോദിച്ചതോടെ യുവതിയുടെ ശ്രമം പാളുകയായിരുന്നു.

ബെംഗളൂരുവില്‍ റീല്‍ വീഡിയോ ഷൂട്ട് ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ യുവതിയുടെ ശ്രമം. പിതാവിനെ കൊറിയര്‍ അയയ്ക്കാന്‍ യുവതിക്കൊപ്പം ഭര്‍ത്താവും ഭര്‍ത്യമാതാവും ഭര്‍ത്താവിന്റെ സഹോദരനും കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയിരുന്നു. വലിയ പാക്കേജ് ശ്രദ്ധയില്‍പ്പെട്ട കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ എന്താണ് കൊറിയര്‍ ചെയ്യുന്നത് എന്ന് ചോദിച്ചതോടെ യുവതിയുടെ ശ്രമം പാളുകയായിരുന്നു.

ചാക്കിലെന്താണ് എന്ന് ജീവനക്കാര്‍ ചോദിച്ചപ്പോള്‍ യുവതി മറുപടി നല്‍കിയില്ല. ഇതോടെ ജീവനക്കാര്‍ കെട്ടഴിച്ചുനോക്കുകയായിരുന്നു. ചാക്കില്‍ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നതോടെ റീല്‍ വീഡിയോയ്ക്ക് വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു. റംസാന്‍, ഉഗാദി ആഘോഷസമയമായതിനാല്‍ യാത്രാടിക്കറ്റുകള്‍ ലഭിക്കാന്‍ മാര്‍ഗമില്ലെന്നും കൊറിയര്‍ അയക്കുക മാത്രമാണ് വഴിയെന്നും കാണിക്കാനുള്ള റീലെടുക്കാന്‍ വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും വിശദീകരണം.

എന്നാല്‍ പിടിക്കപ്പെട്ടിട്ടും കുടുംബം കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരോട് പാഴ്‌സല്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നാലെ യുവതിയെയും കുടുംബത്തെയും സ്റ്റേഷനിലെത്തിക്കുകയും ചെയ്ത പ്രവൃത്തി മോശമാണെന്ന് കാണിച്ചുള്ള മാപ്പ് അപേക്ഷ റീല്‍ പൊലീസ് പോസ്റ്റ് ചെയ്യിപ്പിക്കുകയുമായിരുന്നു.