ATMൽ നിന്ന് 10,000 രൂപ പിൻവലിച്ചു , പണം കിട്ടിയില്ല; ഉപഭോക്താവിന് ബാങ്ക് നൽകേണ്ടത് 3.28 ലക്ഷം രൂപ
ഒമ്പത് വർഷം മുമ്പ് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 3.28 ലക്ഷം രൂപ ബാങ്ക് ഓഫ് ബറോഡ നൽകണമെന്ന് വിധിച്ച് സൂറത്തിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
സൂറത്ത്: ഒമ്പത് വർഷം മുമ്പ് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 3.28 ലക്ഷം രൂപ ബാങ്ക് ഓഫ് ബറോഡ നൽകണമെന്ന് വിധിച്ച് സൂറത്തിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
2017 ഫെബ്രുവരി 18നായിരുന്നു സംഭവം. ജിതേഷ് കുമാർ ഗാന്ധിക്കാണ് ദുരനുഭവം ഉണ്ടായത്. ബാങ്ക് ഓഫ് ബറോഡ ബാങ്കിലെ തൻ്റെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ പിൻവലിക്കാൻ എസ്ബിഐ എടിഎമ്മിൽ കയറിയതായിരുന്നു ജിതേഷ് കുമാർ. അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റായെന്ന് സന്ദേശം വന്നെങ്കിലും എടിഎമ്മിൽ നിന്ന് പണമോ റെസീപ്റ്റോ ലഭിച്ചില്ല. പണമിടപാടിന് പിന്നാലെ ഗാന്ധി നിരവധി തവണ മെയിലുകളിലൂടെ അടക്കം ബാങ്ക് ഓഫ് ബറോഡയുമായി ബന്ധപ്പെടാൻ ശ്രമിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ ഡംബൽ ശാഖയിലും എസ്ബിഐയുടെ ഉധ്ന ശാഖയിലും പരാതിയും നൽകി. എന്നാൽ കൃത്യമായ മറുപടി ലഭിച്ചില്ല.
എടിഎം എസ്ബിഐയുടേതാണെന്നും പണമിടപാട് നടന്നത് വിജയകരമായാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ബാങ്ക് ഓഫ് ബറോഡ വാദിച്ചത്. എന്നാൽ ബാങ്ക് ഓഫ് ബറോഡയ്ക്ക് ഗാന്ധി പണം സ്വീകരിച്ചുവെന്നത് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ വർഷം ഫെബ്രുവരി 26നാണ് വിധി വന്നത്.
പതിനായിരം രൂപ റീഫണ്ട് ചെയ്യണമെന്ന് മാത്രമല്ല, ഒരു വർഷം 9 ശതമാനം പലിശ സഹിതം നൽകുന്നതിന് പുറമേ, ഈ പണം നൽകാൻ വൈകിയ ഓരോ ദിവസത്തിന് 100രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുമാണ് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ പറയുന്നത്. ഇതിനൊപ്പം ഉപഭോക്താവിനുണ്ടായ മാനസിക പീഡനത്തിന് 3000രൂപയും കോടതി ചെലവുകൾക്കായി 2000രൂപയും നൽകാൻ വിധിയിൽ പറയുന്നു.
എടിഎം ഇടപാടിൽ ഉപഭോക്താവിന് പണം ലഭിക്കാത്ത പക്ഷം അഞ്ച് ദിവസത്തിനുള്ളിൽ അത് തിരികെ നൽകണമെന്ന ആർബിഐ നിയമം ബാങ്ക് ലംഘിച്ചുവെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.