അസമിൽ ശക്‌തമായ കാറ്റും മഴയും തുടരുന്നു; മരിച്ചവരുടെ എണ്ണം 14 ആയി 

 

ന്യൂഡെൽഹി: അസമിൽ കനത്ത മഴ തുടരുന്നു. ഇന്നലെ ഉണ്ടായ ശക്‌തമായ മഴയിലും കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ മൂന്ന് കുട്ടികളാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ഹാവ്‌ലോംഗ് ഉൾപ്പടെയുള്ള മലയോര മേഖലകളിൽ ഗതാഗതം തടസപ്പെട്ടു. സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ കനക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

ഏകദേശം 20,000 പേരെയാണ് അസമിലെ പ്രകൃതിക്ഷോഭം ബാധിച്ചത്. 12 ജില്ലകളിലെ 592 ഗ്രാമങ്ങളിൽ മഴ കനത്ത നാശനഷ്‌ടങ്ങൾ വിതച്ചതായി സംസ്‌ഥാന ദുരന്തനിവാരണ സേനാ അധികൃതർ വ്യക്‌തമാക്കി. കാറ്റിൽ മരങ്ങളും ഇലക്‌ട്രിക് പോസ്‌റ്റുകളും വീണ് 7,400 വീടുകൾ ഭാഗികമായും 840 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്.

അതേസമയം, ഏപ്രിൽ 18 വരെ അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിൽ അതിശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്‌ച മേഘാലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 1,000 വീടുകളാണ് തകർന്നത്. മഴ മുന്നറിയിപ്പുള്ള സംസ്‌ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകി.