അസമിൽ ഭക്ഷണം തരാമെന്ന് പറഞ്ഞ് 15 കാരിയെ കാറിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്ത സംഭവം ; 5 പേർ അറസ്റ്റിൽ
അസമിലെ ബിശ്വനാഥ് ജില്ലയിൽ ഓടുന്ന കാറിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. ബിശ്വനാഥ് ജില്ലയിലെ ചാരിയാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംശയാസ്പദമായ സാഹചര്യത്തിൽ പ്രദേശത്ത് കറങ്ങിയ കാറ് കണ്ട് സംശയം തോന്നിയ നാട്ടുകാർ വാഹനം തടഞ്ഞുനിർത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഗുവാഹത്തി: അസമിലെ ബിശ്വനാഥ് ജില്ലയിൽ ഓടുന്ന കാറിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. ബിശ്വനാഥ് ജില്ലയിലെ ചാരിയാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംശയാസ്പദമായ സാഹചര്യത്തിൽ പ്രദേശത്ത് കറങ്ങിയ കാറ് കണ്ട് സംശയം തോന്നിയ നാട്ടുകാർ വാഹനം തടഞ്ഞുനിർത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്കുമേൽ പോക്സോ വകുപ്പിന് പുറമേ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ക്രൂര പീഡനം നടന്നത്. ആഹാരം വാഗ്ദാനം ചെയ്താണ് തന്നെ കാറിൽ കയറ്റിയതെന്നും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഒന്നിലേറെ പുരുഷന്മാർ പലതവണ തന്നെ പീഡനത്തിനിരയാക്കിയതായി പെൺകുട്ടി വെളിപ്പെടുത്തി. നാട്ടുകാർ വാഹനം തടഞ്ഞ് കുട്ടിയെ രക്ഷപ്പെടുത്തുമ്പോൾ പെൺകുട്ടിയെ അർധനഗ്നയായ നിലയിലാണ് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന പ്രതികളും അർദ്ധനഗ്നരായ നിലയിലായിരുന്നു. സംഭവ സമയത്ത് ഇവർ ഉപയോഗിച്ചിരുന്ന വാഹനം പിടിച്ചെടുത്തതായി ബിശ്വനാഥ് അഡീഷനൽ പൊലീസ് സൂപ്രണ്ട് ദീപ്തി മാലി പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.