അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പെണ്‍ സുഹൃത്തിനൊപ്പം ആശുപത്രിയിലെ പ്രത്യേക മുറിയില്‍ ; ജഡ്ജിയുടെ മിന്നല്‍ പരിശോധനയോടെ സഹായിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ക്കും പണികിട്ടി

ശ്രീരംഗപട്ടണത്തെ ലാന്‍ഡ് റെക്കോര്‍ഡ്സ് അസിസ്റ്റന്റ് ഡയറക്ടറായ മുഹമ്മദ് ഹുസൈനെ, അനധികൃത അക്കൗണ്ട് ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്.

 

ബെംഗളൂരുവില്‍ നിന്ന് തെക്കുപടിഞ്ഞാറായി ഏകദേശം 100 കിലോമീറ്റര്‍ അകലെയാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്.

കര്‍ണാടക ലോകായുക്ത അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാണ്ഡ്യ ജില്ലയിലെ ഒരു ആശുപത്രിയില്‍ പ്രത്യേക പരിഗണനയോടെ കഴിയുന്നതായി കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നിട്ടാണ് വിചാരണ തടവുകാരനായ ഉദ്യോഗസ്ഥന്റെ സുഖ ജീവിതമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവില്‍ നിന്ന് തെക്കുപടിഞ്ഞാറായി ഏകദേശം 100 കിലോമീറ്റര്‍ അകലെയാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്.

ശ്രീരംഗപട്ടണത്തെ ലാന്‍ഡ് റെക്കോര്‍ഡ്സ് അസിസ്റ്റന്റ് ഡയറക്ടറായ മുഹമ്മദ് ഹുസൈനെ, അനധികൃത അക്കൗണ്ട് ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഹുസൈനെ മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയും അവിടെ ഒരു പ്രത്യേക മുറിയില്‍ താമസിപ്പിക്കുകയും ചെയ്തു എന്നാണ് വിവരം. മാണ്ഡ്യ ജില്ലാ-സെഷന്‍സ് ജഡ്ജി സി ചന്ദ്രശേഖര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് അദ്ദേഹത്തിന്റെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഒരു സംഘത്തോടൊപ്പം മിംസ് ആശുപത്രിയിലെത്തിയ ജഡ്ജി, ഹുസൈനെ പ്രവേശിപ്പിച്ചിരുന്ന വാര്‍ഡ് പരിശോധിച്ചു. പരിശോധനാവേളയില്‍, ഹുസൈന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ജഡ്ജി ഡോക്ടര്‍മാരോട് ചോദിച്ചു. ആശുപത്രിയില്‍ തുടരേണ്ടതായ യാതൊരു അസുഖവും ഹുസൈനില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായാണ് വിവരം.

ഇതിനിടെ ഹുസൈന്‍ താമസിച്ചിരുന്ന പ്രത്യേക മുറിയില്‍ ഒരു യുവതിയെ കണ്ടെത്തിയതോടെയാണ് പരിശോധന മറ്റൊരു തലത്തിലേക്ക് നീങ്ങിയത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഹുസൈന്റെ കാമുകിയാണെന്ന് അവര്‍ ജഡ്ജിയോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന്, ആശുപത്രിയില്‍ തുടരാന്‍ മതിയായ ആരോഗ്യ പ്രശ്നങ്ങളില്ലാതിരുന്നിട്ടും ഹുസൈനെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ജഡ്ജി ജയില്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞു.

ജയില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഹുസൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹുസൈനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ വിവരം കോടതിയെ അറിയിച്ചിരുന്നോ എന്നും ജഡ്ജി ചോദിച്ചു. കോടതിയെ അറിയിച്ചിരുന്നില്ലെന്ന് ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ സമ്മതിച്ചതായാണ് വിവരം. ഇക്കാര്യം ഭാവിയില്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജയില്‍ അധികൃതരെ ശാസിച്ച ജഡ്ജി, ഹുസൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും അവിടെ കഴിഞ്ഞതുമായ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥരോടും മിംസ് ആശുപത്രി അധികൃതരോടും നിര്‍ദ്ദേശിച്ചു.