കന്യാസ്ത്രീകളുടെ അറസ്റ്റ്: പാർലമെന്റിൽ അടിയന്തരപ്രമേയ നോട്ടീസ്

തപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ ചർച്ചവേണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.
 

ന്യൂഡൽഹി: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ ചർച്ചവേണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ്-സിപിഎം എംപിമാരാണ് നോട്ടീസ് നൽകിയത്. സഭ നിർത്തിവെച്ച് വിഷയം ചർച്ചചെയ്യണമെന്നാണ് ആവശ്യം.

പാർലമെന്റ് കവാടത്തിന് മുമ്പിൽവെച്ച് ഇന്ത്യസഖ്യം ഒറ്റക്കെട്ടായി പ്രതിഷേധ പ്രകടനം നടത്തും. പാർലമെന്റിന് പുറത്ത് സിപിഎം മറ്റൊരു പ്രതിഷേധപ്രകടനം കൂടി നടത്തുമെന്നും റിപ്പോർട്ടുണ്ട്. ജോൺ ബ്രിട്ടാസ് എംപി ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം.

ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് അറസ്റ്റിലായ കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ നിലവിൽ റിമാൻഡിലാണ്. ഒരുപറ്റം ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. ഞായറാഴ്ചയായതിനാൽ ജാമ്യാപേക്ഷ നൽകാനായിട്ടില്ല. തിങ്കളാഴ്ച ഇതിനുള്ള നടപടികളുണ്ടാകും. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമാണ് സിസ്റ്റർ പ്രീതി മേരി.

കന്യാസ്ത്രീകൾക്ക് നീതിലഭ്യമാക്കാൻ നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കസ്റ്റഡിയിലെടുത്തശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി.സിറോ മലബാർ സഭ, കെസിബിസി ജാഗ്രതാ കമ്മിഷൻ എന്നിവരും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.