അനിൽ അംബാനിക്ക് ആശ്വാസ വിധി ; ആദായനികുതി വകുപ്പിന്റെ നടപടികൾ തടഞ്ഞ് ബോംബെ ഹൈകോടതി
വിദേശ നിക്ഷേപം മറച്ചുവെച്ച് 420 കോടി രൂപയുടെ നികുതിവെട്ടിച്ചുവെന്ന കേസിൽ അനിൽ അംബാനിക്ക് ഇടക്കാല ആശ്വാസമായി ബോംബെ ഹൈകോടതി ഉത്തരവ്. 2015 ലെ കള്ളപ്പണ കേസ് നിയമ പ്രകാരമുള്ള ആദായനികുതി വകുപ്പിന്റെ നടപടികൾ ഹൈകോടതി തടഞ്ഞു.
മുംബൈ : വിദേശ നിക്ഷേപം മറച്ചുവെച്ച് 420 കോടി രൂപയുടെ നികുതിവെട്ടിച്ചുവെന്ന കേസിൽ അനിൽ അംബാനിക്ക് ഇടക്കാല ആശ്വാസമായി ബോംബെ ഹൈകോടതി ഉത്തരവ്. 2015 ലെ കള്ളപ്പണ കേസ് നിയമ പ്രകാരമുള്ള ആദായനികുതി വകുപ്പിന്റെ നടപടികൾ ഹൈകോടതി തടഞ്ഞു.
ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെതിരെ അനിൽ അംബാനി നൽകിയ ഹരജി ഫയലിൽ സ്വീകരിച്ച കോടതി ഹരജിയിൽ തീർപ്പാക്കും വരെ കോടതി നടപടികളോ പിഴ ചുമത്തുകയോ ചെയ്യരുതെന്ന് ഉത്തരവിട്ടു. തനിക്കെതിരെ ചുമത്തിയ കള്ളപ്പണ നിയമത്തിലെ വകുപ്പുകൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് അനിൽ ഹരജിയിൽ വാദിക്കുന്നത്. സമാനമായ ഹരജികൾ തങ്ങളുടെ പരിഗണനയിൽ വേറെയുണ്ടെന്നും അവക്കൊപ്പം അനിലിന്റെ ഹരജിയും തീർപ്പാക്കുമെന്നും കോടതി പറഞ്ഞു. 814 കോടി രൂപയുടെ വിദേശ നിക്ഷേപം മറച്ചുവെച്ചെന്നാണ് ആരോപണം.
2015ൽ കള്ളപ്പണ നിയമം നടപ്പിലാക്കുന്നതിനുംമുമ്പ് 2006-7, 2010-11 സാമ്പത്തിക വർഷങ്ങളിലാണ് ആരോപിക്കപ്പെട്ട ഇടപാട് നടന്നതെന്നാണ് അനിലിന്റെ വാദം. അനിലിന്റെ ഹരജിയിൽ കേന്ദ്ര സർക്കാറിന്റെ പ്രതികരണവും കോടതി തേടി.