കോയമ്പത്തൂരില്‍ മലയാളി വയോധികയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി ; മോഷണത്തിനിടെ കൊലപാതകമെന്ന് സൂചന

മകന്‍ ഡോ.രാംകുമാര്‍ കുട്ടിക്കൊപ്പം ആണ് കസ്തൂരി താമസിച്ചിരുന്നത്.

 

വീട്ടില്‍ ജോലിക്ക് നിന്നിരുന്ന നേപ്പാള്‍ സ്വദേശിയായ യുവതിയെ കാണാതായതോടെ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നു.

കോയമ്പത്തൂരില്‍ മലയാളി വയോധികയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്റെ മകള്‍ കസ്തൂരി കുട്ടി(82)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിത്. നഞ്ചുണ്ടപുരത്തെ വീട്ടിലാണ് കസ്തൂരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടി. വായില്‍ തുണി തിരുകി നിലയിലായിരുന്നു മൃതദേഹം. വീട്ടില്‍ ജോലിക്ക് നിന്നിരുന്ന നേപ്പാള്‍ സ്വദേശിയായ യുവതിയെ കാണാതായതോടെ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നു.

മകന്‍ ഡോ.രാംകുമാര്‍ കുട്ടിക്കൊപ്പം ആണ് കസ്തൂരി താമസിച്ചിരുന്നത്. വീട്ടില്‍ നിന്ന് സ്വര്‍ണ്ണം മോഷണം പോയതായും പൊലീസ് പറഞ്ഞു. രാംകുമാര്‍ വിയറ്റ്‌നാം സന്ദര്‍ശനത്തിന് പോയപ്പോള്‍ അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്നത് നേപ്പാളി സ്വദേശിയായ ജോലിക്കാരി സൂര്യ റോക്കി മാത്രമാണ്.
നഗരത്തില്‍ തന്നെ മറ്റൊരു വീട്ടില്‍ താമസിക്കുന്ന മകള്‍ രാവിലെ കസ്തൂരിയെ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ല. ജോലിക്കാരിയും ഫോണ്‍ എടുക്കാതെ ആയതോടെ അയല്‍വക്കത്ത് താമസിക്കുന്ന സുഹൃത്തിനോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് കസ്തൂരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്കാരി വീട്ടില്‍ ഉണ്ടായിരുന്നില്ല.

കസ്തൂരിയുടെ മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും കാണാതായതായി പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും എട്ട് പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു. ജോലിക്കാരിയുടെ മൊബൈല്‍ ഫോണ്‍ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് യുവാക്കള്‍ വീട്ടില്‍ വരുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കും നേപ്പാളി യുവതിക്കും കൊലപാതകവുമായി ബന്ധം ഉണ്ടായേക്കാം എന്ന സംശയത്തിലാണ് പൊലീസ്.