കർണാടകയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ ബസ് യാത്ര സൗജന്യം,പാസിന് അപേക്ഷിക്കേണ്ടത് ഇങ്ങനെ
കർണാടകയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ ബസ് യാത്ര സൗജന്യം. വിദ്യാർഥികള്‍ക്ക് താമസസ്ഥലത്ത് നിന്ന് പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ബസ് ചാർജ് നല്‍കാതെ യാത്ര ചെയ്യാം.
ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ സൗജന്യ ബസ് യാത്രപദ്ധതിയിലേക്ക് ആണ്‍കുട്ടികളെക്കൂടി ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കർണാടകയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ ബസ് യാത്ര സൗജന്യം. വിദ്യാർഥികള്‍ക്ക് താമസസ്ഥലത്ത് നിന്ന് പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ബസ് ചാർജ് നല്‍കാതെ യാത്ര ചെയ്യാം.
കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ ഗ്യാരണ്ടി പദ്ധതിയായ 'ശക്തി' പ്രകാരം വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ യാത്ര നേരത്തെ അനുവദിച്ചിരുന്നു. ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ സൗജന്യ ബസ് യാത്രപദ്ധതിയിലേക്ക് ആണ്‍കുട്ടികളെക്കൂടി ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്ന് കർണാടകയിലെ എല്ലാ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും സൗജന്യ ബസ് യാത്ര സൗകര്യം വ്യാപിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
പുതുക്കിയ മാർഗനിർദേശങ്ങള്‍ പ്രകാരം മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം, ഗോവ എന്നിവയുടെ അതിർത്തി പ്രദേശങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും സ്ഥിതി ചെയ്യുന്ന അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ആനുകൂല്യം ബാധകമാണ്.
സൗജന്യ പാസിന് എങ്ങനെ അപേക്ഷിക്കാം
സേവാ സിന്ധു പോർട്ടല്‍ വഴി വിദ്യാർഥികള്‍ക്ക് വ്യക്തിപരമായോ അല്ലെങ്കില്‍ അവരുടെ സ്കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹായത്തോടെയോ ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാം.ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് കർണാടക വണ്‍, ഗ്രാമ വണ്‍, ബാംഗ്ലൂർ വണ്‍ സെന്‍ററുകള്‍ സന്ദർശിച്ച് നിശ്ചിത സർവിസ് ചാർജ് അടച്ച് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാം. പ്രിൻസിപ്പല്‍, ഹെഡ്മാസ്റ്റർ അല്ലെങ്കില്‍ അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തിലെ അംഗീകൃത ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സ്റ്റുഡന്‍റ് ബസ് പാസ് ഡിക്ലറേഷൻ ഫോം, ആവശ്യമായ അനുബന്ധ രേഖകള്‍ എന്നിവ സമർപ്പിക്കണം.
ആണ്‍കുട്ടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ശേഷം പാസ് വിതരണത്തില്‍ വര്‍ധന ഉണ്ടായതായി ഗതാഗത വകുപ്പ് അറിയിച്ചു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ വരും ആഴ്ചകളില്‍ അപേക്ഷകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുമെന്ന് ഗതാഗത ഉദ്യോഗസ്ഥർ പറഞ്ഞു.
ബസ് പാസുകള്‍ ഇതിനകം വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് മുഴുവൻ തുകയും റീഫണ്ട് ലഭിക്കുമെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ഗതാഗത കോർപറേഷനുകള്‍ പിന്തുടരുന്ന നിലവിലെ ദൂരപരിധികള്‍, കാലയളവുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും യാത്ര അനുവദിക്കുക. ബസ് പാസുകള്‍ നേടുന്നതിയാനയി പണമടച്ച വിദ്യാര്‍ഥികള്‍ പുതിയ പാസുകള്‍ക്ക് ഉടൻ അപേക്ഷിക്കേണ്ടതില്ല.
പദ്ധതി നടപ്പാക്കിയതിന് ശേഷം 15 ദിവസത്തിനുള്ളില്‍ ഈ പാസുകള്‍ക്കായി അടച്ച മുഴുവൻ തുകയും തിരികെ നല്‍കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളുടെ ദൈനംദിന യാത്രാ ചെലവ് കുറക്കുന്നതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ഈ തീരുമാനം സഹായകരമാകും.
2026-27 അധ്യയന വർഷത്തേക്ക് കർണാടകയിലുടനീളം 123 സ്റ്റുഡൻ്റ് പാസ് വിതരണ കൗണ്ടറുകള്‍ സ്ഥാപിച്ചതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുമ്പോള്‍ വിദ്യാർത്ഥികള്‍ക്ക് ഇഷ്ടപ്പെട്ട പാസ് കളക്ഷൻ സെൻ്റർ തെരഞ്ഞെടുക്കാം.