എതിരില്ലാതെ ജയിച്ചത് 10854 സ്ഥാനാര്‍ത്ഥികള്‍; വന്‍ വിജയം നേടിയെന്ന് കോണ്‍ഗ്രസ്, ചിഹ്നമില്ലാതെ ജയിച്ചവരെങ്ങനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാകുമെന്ന് ബിജെപി 

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ 85 പേര്‍ ജില്ലാ പരിഷത്ത് പഞ്ചായത്ത് സമിതി അംഗങ്ങളാണ്.

 

മെയ് 26, 28, 30 തീയതികളില്‍ ഈ പഞ്ചായത്തുകളില്‍ നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് ഇതോടെ ഒഴിവാക്കി

ഹിമാചല്‍ പ്രദേശില്‍ നടക്കാനിരിക്കുന്ന പഞ്ചായത്തീരാജ് തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ 10,854 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 131 ഗ്രാമപഞ്ചായത്തുകളില്‍ എതിരില്ലാതെ മുഴുവന്‍ ഭരണസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. മെയ് 26, 28, 30 തീയതികളില്‍ ഈ പഞ്ചായത്തുകളില്‍ നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് ഇതോടെ ഒഴിവാക്കി. ജയിച്ചവരില്‍ ഭൂരിഭാഗം പേരും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നപ്പോള്‍, ചിഹ്നമില്ലാതെ ജയിച്ചവരെങ്ങനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാകുമെന്നാണ് ബിജെപി ചോദിക്കുന്നത്.

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരില്‍ 85 പേര്‍ ജില്ലാ പരിഷത്ത് പഞ്ചായത്ത് സമിതി അംഗങ്ങളാണ്. 176 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും (പ്രധാന്‍), 286 വൈസ് പ്രസിഡന്റുമാരും (ഉപ്-പ്രധാന്‍), 10,307 വാര്‍ഡ് അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തലസ്ഥാന ജില്ലയായ ഷിംലയിലാണ് ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ (42 എണ്ണം) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. വാര്‍ഡ് അംഗങ്ങളുടെ കാര്യത്തില്‍ കാംഗ്ര ജില്ലയാണ് മുന്നില്‍. ഇവിടെ 1,657 അംഗങ്ങള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മത്സരരംഗത്ത് ബാക്കിയുള്ള സീറ്റുകളിലേക്ക് നിശ്ചയിച്ച പ്രകാരം വോട്ടെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുര്‍ജിത് സിംഗ് റാത്തോഡ് അറിയിച്ചു. എതിരില്ലാതെ തിരഞ്ഞെടുപ്പ് നടന്ന പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക ആനുകൂല്യങ്ങളും ഫണ്ടുകളും ലഭിക്കും. ഗ്രാമങ്ങളില്‍ ഐക്യം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പലയിടങ്ങളിലും മത്സരമില്ലാതെ പ്രതിനിധികളെ തിരഞ്ഞെടുത്തതെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.