നാലു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി 65 കാരന്‍

65 വയസ്സുകാരനായ ഒരു കൂലിത്തൊഴിലാളിയാണ് അറസ്റ്റിലായത്.

 

പിന്നാലെ മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂപം കൊണ്ടിരിക്കുകയാണ്.

നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി 65കാരന്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഭക്ഷണം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് 65കാരന്‍ നാലുവയസുകാരിയെ കൂട്ടിക്കൊണ്ട് പോയത്. പൂനെയിലെ ഭോര്‍ താലൂക്കിലെ നസ്രാപൂര്‍ ഗ്രാമത്തിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്. സംഭവത്തിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂപം കൊണ്ടിരിക്കുകയാണ്. 65 വയസ്സുകാരനായ ഒരു കൂലിത്തൊഴിലാളിയാണ് അറസ്റ്റിലായത്. വേനലവധിക്ക് മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. വെള്ളിയാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടത്. പ്രലോഭിപ്പിച്ച് പ്രതി കുട്ടിയെ തൊഴുത്തിന് സമീപമുള്ള ഷെഡിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചാണകക്കൂനയ്ക്കടിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

അറസ്റ്റിലായ 65കാരന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. 1998ലും 2015ലും ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ ഉണ്ടായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുകയായിരുന്നു. ഇയാള്‍ സ്ഥിരമായി ഗ്രാമങ്ങളില്‍ അലഞ്ഞുതിരിയുന്ന സ്വഭാവക്കാരനാണെന്നും പൊലീസ് വിശദമാക്കുന്നത്.സംഭവം പുറത്തുവന്നതോടെ ഗ്രാമവാസികള്‍ രോഷാകുലരായി തെരുവിലിറങ്ങി. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ആളുകള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും മുംബൈ-ബെംഗളൂരു ഹൈവേ തടയുകയും ചെയ്തു

 സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്.
സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേസ് അതിവേഗ കോടതിയില്‍ വിചാരണ ചെയ്യുമെന്നും പ്രതിക്ക് വധശിക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു.